തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയെ മുന്‍നിര്‍ത്തി മുന്‍ മന്ത്രിയും സംസ്ഥാന കമ്മറ്റി അംഗവുമായ ജി സുധാകരനെതിരേ പരസ്യമായ ശാസനയ്ക്ക് പാര്‍ട്ടി തീരുമാനം.
അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി. ഇടത് സ്ഥാനാര്‍ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ സാഹചര്യത്തില്‍ സുധാകരനെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടി ഉറപ്പാണ്. എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍.
സി.പി.എമ്മിന്റെ സംഘടനാ നടപടിയില്‍ മൂന്നാമത്തേതാണ് പരസ്യശാസന. ഇതിന്റെ ഭാഗമായി സുധാകരനെതിരെ നടപടിയെടുത്ത കാര്യം പാര്‍ട്ടി കീഴ് ഘടകങ്ങളിലും മാധ്യമങ്ങളിലും അറിയിക്കും. രണ്ടാം തവണയാണ് ജി സുധാകരന്‍ പാര്‍ട്ടി അച്ചടക്കനടപടി നേരിടുന്നത്. നേരത്തെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലും നടപടി ഉണ്ടായിട്ടുണ്ട്.
ജി സുധാകരന്റെ ജനകീയത, പാര്‍ട്ടി പാരമ്പര്യം, അഴിമതി വിരുദ്ധ പാരമ്പര്യം എന്നിവ കണക്കിലെടുത്താണ് കടുത്ത നടപടികള്‍ സി.പി.എം സ്വീകരിക്കാതിരുന്നത്.