തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് ഭാവി തലമുറക്ക് തന്നെ ഭാരമായിത്തീരുമെന്നും മൂലധന സമാഹരണവും വളര്‍ച്ചയും കുറക്കുമെന്നും കംട്രോളര്‍ -ഓഡിറ്റര്‍ ജനറലിന്റെ മുന്നറിയിപ്പ്. ഇത് തുടര്‍ന്നാല്‍ കടം കുമിഞ്ഞുകൂടും. കൂടുതല്‍ തുക പലിശ നല്‍കേണ്ടി വരും.
2019-2020 ലെ റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും പലിശ കൊടുക്കാന്‍ വിനിയോഗിച്ചത് ആശങ്കജനകമാണ്. പലിശ കൊടുക്കാന്‍ തന്നെ കടമെടുക്കേണ്ടിവരുന്നതായി പറയുന്ന 2021 ലെ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചു.
സംസ്ഥാനത്തിന്റെ മൊത്തം കടം 15-16 െല 1,60,539 കോടിയില്‍ നിന്ന് 19-20 ല്‍ 2,65,362 കോടിയായി. അഞ്ചുവര്‍ഷംകൊണ്ട് 65 ശതമാനം വര്‍ധന. എന്നാല്‍ 19-20ല്‍ റവന്യൂ-മൂലധന ചെലവുകള്‍ക്കായി സാമൂഹിക സുരക്ഷ പെന്‍ഷന്‍ ലിമിറ്റഡ് വഴി 6843.65 കോടിയും കിഫ്ബി വഴി 1930.04 കോടിയും ബജറ്റിന് പുറത്ത് കടമെടുത്തു.
ബജറ്റിന് പുറമെയുള്ള കടം കൂടി ചേര്‍ത്താല്‍ സംസ്ഥാനത്തിന്റെ പൊതുകടം 2,74,136 കോടിയാണ്. ബജറ്റിന് പുറത്ത് കടമെടുത്തത് കൂടി കണക്കാക്കിയാല്‍ 19-20ല്‍ റവന്യൂകമ്മി 16836.74 കോടിയായും ധനകമ്മി 36980.79 കോടിയായും വര്‍ധിക്കും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലയിലും കുറഞ്ഞ വളര്‍ച്ചനിരക്കാണ് ദൃശ്യമായത്. കാര്‍ഷികമേഖല രണ്ടുവര്‍ഷമായി ചുരുങ്ങുകയാണ്. ജി.എസ്.ഡി.പിയില്‍ കാര്‍ഷിക മേഖലക്കുണ്ടായിരുന്ന സംഭാവന 15-16ലെ 11.76 ല്‍ നിന്ന് ഒമ്പത് ശതമാനമായി കുറഞ്ഞു.
പൊതുകടം 80.61 % വര്‍ധിച്ചു പൊതുകടം തിരിച്ചടക്കലില്‍ 141.81 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.