ആലപ്പുഴ∙ ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർഷകർ വലിയ ബുദ്ധിമുട്ടു നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിനു വേണ്ടിയും വൻതുക ചെലവഴിക്കുന്നു. പാവപ്പെട്ട കർഷകരെയും സ്ത്രീകളെയും സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവർണർ സന്ദർശിച്ചു.
‘കർഷകർ വളരെ ബുദ്ധിമുട്ടിലാണ്. ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായി. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തു മാർഗമാണ് സ്വകരിക്കേണ്ടതെന്ന് പരിശോധിക്കണം. ഈ പദവിയിൽ ഇരുന്നുകൊണ്ട് ഞാൻ പറയേണ്ടകാര്യമല്ല. പക്ഷേ ഈ വിഷയം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തും.’– ഗവർണർ പറഞ്ഞു.
കഴിഞ്ഞവർഷവും സമാനമായ സംഭവങ്ങളുണ്ടായി. എന്നിട്ടും എന്ത് നടപടിയാണ് എടുത്തത്? എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് പരിശോധിക്കണം. കർഷകരുടെ പ്രശ്നങ്ങൾ ഗൗരവത്തിലെടുത്ത്പഠിച്ച് പരിഹാരം കാണണം. ഈ സമയത്ത് ആരെയും കുറ്റപ്പെടുത്തുന്നില്ല. വിഷയം ഗൗരവമായി കാണണം. പ്രാസാദിന്റെ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം ചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ഇന്നു പുലർച്ചെയാണ് മരിച്ചത്. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയിൽ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെ മരിച്ചു.
താൻ പരാജയപ്പെട്ടുപോയ കർഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്. സർക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആർഎസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ് പറയുന്നുണ്ട്.