ചിക്കാഗോ : ലുക്കീമിയ ബാധിതയായിരുന്ന യു എസ് വനിതക്ക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റിലൂടെ എയ്‌ഡ്സ് രോഗമുക്തി യും . എയ്‌ഡ്സ് രോഗം ചികിത്സിച്ച് മാറ്റപ്പെടുന്ന ലോകത്തെ മൂന്നാമത്തെ വ്യക്തിയും ആദ്യസ്ത്രീയുമാണ് ഇവർ.
ലുക്കീമിയയ്ക്ക് ചികിത്സയില്‍ കഴിഞ്ഞ സ്ത്രീയിലേക്ക് എച്ച്.ഐ.വി വൈറസിനോട് സ്വാഭാവിക പ്രതിരോധ ശേഷിയുള്ള ഒരാളില്‍ നിന്ന് സ്റ്റെം സെല്‍ മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 14 മാസമായി ഇവര്‍ എയ്‌ഡ്സ് മുക്തയാണ്, അവരുടെ രക്തത്തിൽ വൈറസ് സാന്നിധ്യമില്ല . ആന്റീ വൈറല്‍ തെറാപ്പിയോ മറ്റ് എച്ച്.ഐ.വി ചികിത്സയോ സ്ത്രീയ്ക്ക് നിലവില്‍ ആവശ്യമില്ല. പൊക്കിള്‍ക്കൊടി രക്തത്തില്‍ നിന്നുള്ള സ്റ്റെംസെല്‍ ഉപയോഗിച്ച് നടത്തിയ ട്രാന്‍സ്പ്ലാന്റേഷനാണിത്.
മുമ്പ് രോഗമുക്തി നേടിയ രണ്ട് പുരുഷന്മാരില്‍ അസ്ഥിമജ്ജ മാറ്റിവയ്ക്കലിന്റെ ഭാഗമായ സ്റ്റെം സെല്‍ ആണ് ഉപയോഗിച്ചത്.
2013ല്‍ എച്ച്.ഐ.വി സ്ഥിരീകരിച്ച സ്ത്രീയ്ക്ക് 2017ലാണ് ലുക്കീമിയ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഡെന്‍വറില്‍ നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സിലാണ് രോഗമുക്തി വിവരം അവതരിപ്പിച്ചത്. ന്യൂ യോർക്ക് പ്രെസ്‌ബിറ്റേരിയൻ വീൽ കോണെൽ മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത് .
ക്യാന്‍സർ തുടങ്ങി ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായി ബ്ലഡ് ട്രാന്‍സ്പ്ലാന്റിന് വിധേയരായ എച്ച്.ഐ.വി ബാധിതരില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായിട്ടാണ് രോഗം ഭേദമായ മദ്ധ്യവയസ്കയിലും ഗവേഷകര്‍ ചികിത്സ നടത്തിയത്.
കൂടുതല്‍ രോഗികളിൽ ചികിത്സ വിജയകരമായേക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
അതേ സമയം, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എല്ലാ എച്ച്.ഐ.വി രോഗികളിലും വിജയകരമാകണമെന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.