കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ട് ഗേറ്റിൻ്റെ ചങ്ങല തകർന്നു. ഇതുവഴി 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ഡാമിന്റെ 19-ാമത് ഗേറ്റിൻ്റെ ചങ്ങലയാണ് പൊട്ടി വീണത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുകുകയാണ്. രാത്രി 12 മണിയോടെ ആണ് ഗേറ്റിലെ ചങ്ങല പൊട്ടി വീണത്. ആകെ 33 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുമെന്ന ഭീഷണി ഒഴിവാക്കാനായി ഡാമിന്‍റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.
ഡാമിൽ നിന്ന് 60 ടിഎംസി അടി വെള്ളം അടിയന്തരമായി ഒഴുക്കി കളയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.70 വർഷത്തിനു ശേഷമുള്ള ആദ്യത്തെ വലിയ സംഭവമാണിത്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കർണാടക, ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ ആശ്രയിക്കുന്ന പ്രധാന ജല സംഭരണിയാണ് തുറന്നു വിട്ടിരിക്കുന്നത്.