ആലപ്പുഴ ചേർത്തലയിലെ വീട്ടമ്മ ഇന്ദുവിന്റെ(42) മരണം തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചിട്ടല്ലെന്ന് പൊലീസ്. പോസ്റ്റുമോർട്ടത്തിലെ പ്രാഥമീക നിഗമത്തിലാണ് പൊലീസിന്റെ പ്രതികരണം. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. ബുദ്ധി വൈകല്യവും ശാരീരിക അവശതകളും നേരിടുന്ന സ്ത്രീയാണ് ഇന്ദു. നിരവധി രോഗങ്ങൾ ഉണ്ടായിരുന്നു. ശാരീരിക അവശതയിലായിരുന്ന ഇന്ദുവിന്റെ മരണം സ്വാഭാവികമാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. തുമ്പപ്പൂ തോരൻ കഴിച്ചു എന്ന് പറയുന്ന വീട്ടിലെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും പൊലീസ് പറയുന്നു.
രാസപരിശോധന ഫലവും വന്നശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേർത്തല പൊലീസ് പറഞ്ഞു. ചേർത്തല സ്വദേശി ഇന്ദുവിന്‍റെ മരണത്തിൽ തുമ്പച്ചെടി കാരണമായെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ചേർത്തല സ്വദേശി ഇന്ദുവാണ് തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതിന് പിന്നാലെ മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പ ചെടികൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.