വിവാദങ്ങൾക്ക് തിരികൊളുത്തി ഇപി ജയരാജന്റെ ആത്മകഥ. വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലെത്തുന്ന ദിവസം തന്നെയാണ് ഈ വിവാദങ്ങളും ഇരച്ചെത്തിയിരിക്കുന്നത്. പാർട്ടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ഇപി ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ വിവരങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എന്നാൽ പുറത്ത് വന്ന കാര്യങ്ങൾ താൻ പറയാത്ത കാര്യങ്ങളാണെന്നാണ് ഇപി ജയരാജന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ഇപി ജയരാജൻ. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
പുസ്തകം ഇപ്പോഴും എഴുതി പൂർത്തിയാക്കിയിട്ടില്ല. പൂർത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്നും ഇപി. പുറത്തുവന്ന വിവരങ്ങൾ തികച്ചു അടിസ്ഥാന രഹിതമാണെന്നും ബോധപൂർവം സൃഷ്ടിച്ചിട്ടുള്ള കഥയാണിത്. പുസ്തകം പ്രസിദ്ധീകരിക്കാൻ കൈമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് പുസ്തകത്തിലുള്ളത്. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്നും ഇ പി ജയരാജൻ.
തന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ ത്തിലൂടെയാണ് ഇ.പിയുടെ തുറന്നുപറച്ചിൽ. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച്ച ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിൽ ഗൂഢാലോചന ആണെന്നും. തന്റെ ഭാഗം കേൾക്കാതെയാണ് പാർട്ടി എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് തന്നെ നീക്കം ചെയ്തത്.
താനില്ലാത്ത സെക്രട്ടറിയേറ്റിൽ ആണ് വിഷയം ചർച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിൽ അല്ല പ്രയാസം. പാർട്ടി തന്നെ മനസ്സിലാക്കിയില്ല എന്നതാണ് എന്നും ആത്മകഥയിൽ പറയുന്നു. ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചും ബുക്കിൽ പരാമർശം. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തി. സരിൻ ഒരു സ്വതന്ത്ര വയ്യാവേലിയാണെന്നാണ് പരാമർശം. കൂടാതെ ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തിൽ പറയുന്നു.
കേന്ദ്ര കമ്മിറ്റി അംഗമായ തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ് ഈ വിഷയത്തിൽ പറയാനുള്ളത് കേന്ദ്ര കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് അവിടെയാണ്. ഉൾപാർട്ടി ചർച്ചയിൽ പറയേണ്ടത് അവിടെ പറയുക എന്നതാണ് കമ്മ്യൂണിസ്റ്റ് ധർമ്മം എന്നും. എന്നാൽ ഈ വിഷയത്തിൽ പാർട്ടിയെടുത്ത തീരുമാനം അണികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും പരാമർശം. അതേസമയം എന്തെല്ലാം വിമർശനങ്ങൾ ഉണ്ടായാലും പാർട്ടിക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും ഇപി വ്യക്തമാക്കി. ബിജെപിയിൽ ചേരുമെന്ന കഥയ്ക്ക് പിന്നിൽ ശോഭാ സുരേന്ദ്രൻ ആണ്. ശോഭ സുരേന്ദ്രനെ ഒരു തവണ മാത്രമാണ് കണ്ടിട്ടുള്ളത് അതും ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ വച്ചായിരുന്നു.
മകന്റെ ഫോണിൽ പലതവണ വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല. ദല്ലാൽ നന്ദകുമാറിനൊപ്പം ആണ് പ്രകാശ് ജാവദേക്കർ വീട്ടിലേക്കു വന്നത്. തീർത്തും അവിചാരിതവും അപ്രതീക്ഷിതമായിരുന്നു ആ സന്ദർശനമെന്നും ആത്മകഥയിൽ വ്യക്തമാക്കുന്നു. ഇഎംഎസിനൊപ്പം ഉള്ള ഇപിയുടെ ചിത്രമാണ് ആത്മകഥയുടെ കവർപേജ് ആയി നൽകിയിട്ടുള്ളത്.