ന്യൂഡല്‍ഹി: ഉന്നാവോ പീഡനകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി- ഉത്തര്‍പ്രദേശ് മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് ഇടക്കാല ജാമ്യം. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം നല്‍കിയത്. 2017 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് കുല്‍ദീപ് സെന്‍ഗര്‍.
തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ മുക്ത ഗുപ്ത, പൂനം എ. ബംബ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജനുവരി 27 മുതല്‍ ഫെബ്രുവരി 10 വരെയുള്ള 15 ദിവസത്തേക്ക് സെന്‍ഗാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
2023 ഫെബ്രുവരി 8 ന് നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ഡിസംബര്‍ 19 നാണ് സെന്‍ഗാര്‍ കോടതിയെ സമീപിച്ചത്. ചടങ്ങുകള്‍ ജനുവരി 18 ന് ആരംഭിക്കുന്നത്. എന്നാല്‍ വിവാഹചടങ്ങുകൾള്‍ ഇത്രയും ദിവസം നീണ്ടുപോയതിനെ കുറിച്ച് കോടതി ആരാഞ്ഞു. ഏതാനും ദിവസത്തിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാമോ എന്നും കോടതി ചോദിച്ചു.
എന്നാല്‍ വിവാഹചടങ്ങുകളില്‍ പിതാവ്പങ്കെടുക്കണമെന്നും ചടങ്ങിന്റെ തീയതികള്‍ പുരോഹിതന്‍ നല്‍കിയിട്ടുണ്ടെന്നും സെന്‍ഗാറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.