ചെന്നൈ: വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ അനാവശ്യമായി യാത്രക്കാരന്‍ തുറക്കുകയും യാത്രക്കാരില്‍ പരിഭ്രാന്തിക്കിടയാക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അന്വേഷണത്തിന് ഉത്തരവിട്ടു.
ഡിസംബര്‍ 10ന് ചെന്നൈയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്ന വിമാനം ഉയരുന്നതിന് തൊട്ടുമുമ്ബാണ് സംഭവം.
യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബംഗളൂരു സൗത്തില്‍നിന്നുള്ള ബി.ജെ.പിഎംപിയുമായ തേജസ്വി സൂര്യയാണ് എമര്‍ജന്‍സി വാതില്‍ തുറന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തൊട്ടടുത്ത സീറ്റില്‍ ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈയും ഉണ്ടായിരുന്നു.
തിരുച്ചിറപ്പള്ളിയില്‍ നടന്ന യുവമോര്‍ച്ച യോഗത്തില്‍ പങ്കെടുക്കാന്‍ കെ. അണ്ണാമലൈയ്‌ക്കൊപ്പം യാത്രതിരിച്ചതായിരുന്നു തേജസ്വി സൂര്യ. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ എമര്‍ജന്‍സി വാതില്‍ തുറക്കേണ്ടതെങ്ങനെയെന്ന കാര്യം പതിവ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വിമാനജീവനക്കാര്‍ യാത്രക്കാരോടു വിശദീകരിച്ചിരുന്നു. എമര്‍ജന്‍സി വാതിലുകളിലൊന്നിന്‍റെ സമീപത്തിരിക്കുകയായിരുന്ന തേജസ്വി സൂര്യ ഇതിനുപിന്നാലെ ലിവര്‍ വലിച്ച് വാതില്‍ തുറക്കുകയായിരുന്നുവെന്നാണു സഹയാത്രികര്‍ പറയുന്നത്.
ഇതോടെ സുരക്ഷാനടപടികളുടെ ഭാഗമായി മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി ബസിലിരുത്തി. പിന്നീട് വിവിധ പരിശോധനകള്‍ക്കുശേഷം രണ്ടു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.
വിമാന ജീവനക്കാരോട് എം.പി മാപ്പ് പറഞ്ഞതിനാല്‍ ഇതേ വിമാനത്തില്‍ മറ്റൊരു സീറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. കുറ്റക്കാര്‍ ബി.ജെ.പി നേതാക്കളായതിനാലാണ് വിമാനക്കമ്ബനി അധികൃതര്‍ വിഷയം ഉന്നതകേന്ദ്രങ്ങളെ അറിയിക്കാത്തതെന്നും ആരോപണമുണ്ട്.
നേരത്തെ ബി.ജെ.പിയിലുണ്ടായിരുന്ന ഡി.എം.കെ വക്താവ് ബി.ടി. അരസകുമാറും ഇതേ വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലെ എമര്‍ജന്‍സി വാതിലില്‍ വായുചോര്‍ച്ചയുണ്ടായി എന്നാണ് വിമാനത്തിലെ യാത്രക്കാരോട് ജീവനക്കാര്‍ പറഞ്ഞത്. അടിയന്തര വാതില്‍ തുറന്നതിനെ കുറിച്ച് 2022 ഡിസംബര്‍ 29ന് തമിഴ്‌നാട് വൈദ്യുതിമന്ത്രി വി. സെന്തില്‍ ബാലാജി ട്വീറ്റ് ചെയ്തതോടെയാണ് വിഷയം പുറത്തായത്.