ന്യൂഡല്‍ഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം. ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. കര്‍ത്തവ്യപഥെന്ന് രാജ്പഥിന്റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സല്‍ പൂര്‍ത്തിയായി. രാവിലെ 6 മണിമുതല്‍ ഡല്‍ഹിയില്‍ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസിയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി. ഭീകരവാദത്തെ ചെറുക്കുന്നതിനുള്‍പ്പടെ ഈജിപ്തുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി സായുധ സേനയുടെയും അര്‍ദ്ധസൈനിക സേനയുടെയും മാര്‍ച്ച് പാസ്റ്റ് കര്‍ത്തവ്യ പഥില്‍ നടക്കും.
ഇതിന് പുറമെ, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകള്‍, കുട്ടികളുടെ സാംസ്കാരിക പ്രകടനങ്ങള്‍, മോട്ടോര്‍സൈക്കിള്‍ റൈഡുകള്‍, വിജയ് ചൗക്കിലെ ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എന്‍സിസി റാലി എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
ജന്‍ ഭാഗിദാരി എന്ന പ്രധാനമന്ത്രിയുടെ ആശയം അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമന പറഞ്ഞു.
രാജ്യത്താകെ 901 പൊലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായത്. കേരള പൊലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ ലഭിച്ചു. കേരളത്തിലെ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അർഹരായി . അഗ്നിശമന സേനാംഗങ്ങള്‍ക്കുള്ള മെഡല്‍ അഞ്ചു മലയാളി ഉദ്യോഗസ്ഥര്‍ക്കാണ് പ്രഖ്യാപിച്ചത്.
കര്‍ത്തവ്യപഥിന്റേയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റേയും നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര് ഇത്തവണ പരേഡില്‍ അതിഥികളായെത്തും.