ന്യുഡല്‍ഹി: കോണ്‍ഗ്രസിലെ പദവികള്‍ രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടിക്കും ബിബിസിക്കുമെതിരെ വീണ്ടും അനില്‍ ആന്റണി.
കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്ന് അനില്‍ ആന്റണി വിമര്‍ശിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വാര്‍ത്തകള്‍ ബിബിസി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് പറ്റിയ മാധ്യമമാണ് ബിബിസിയെന്ന് എ.ഐ.സി.സി പ്രചാരണ വിഭാഗം അധ്യക്ഷന്‍ ജയറാം രമേശിനെ ടാഗ് ചെയ്ത് അനില്‍ ആന്റണി പരിഹസിച്ചു.
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബിബിസിയുടെ “ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ” ഡോക്യുമെന്ററിക്കെതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്. ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അന്നത്തെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായ അനില്‍ ആന്റണിയുടെ ട്വീറ്റ്.
അനിലിനെ കോൺഗ്രസ് നേതാക്കൾ തള്ളി, പരാമർശം ബിജെപി ചർച്ചയാക്കിയതോടെ അനില്‍ ആന്റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞരുന്നു.