ന്യൂഡല്‍ഹി: കഴിഞ്ഞ മാസം 71 പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ യെതി എയര്‍ലൈന്‍സ് അപകടത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വിരല്‍ചൂണ്ടുന്നത് പൈലറ്റുമാരില്‍ ഒരാളുടെ അമ്പരപ്പിക്കുന്ന പിഴവിലേക്കെന്ന് റിപ്പോര്‍ട്ട്. അഞ്ച് ഇന്ത്യക്കാരും അപകടത്തില്‍ മരിച്ചിരുന്നു.
ജനുവരി 15 ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യെതി എയര്‍ലൈന്‍സ് 691 വിമാനം, പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പൊഖാറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് വിമാനം തകര്‍ന്നുവീണത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിയിരുന്നു. അതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ മാനുഷിക പിഴവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സമിതി വ്യക്തമാക്കി.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ലാന്‍ഡിങ്ങിന് ഉപയോഗിക്കേണ്ട ലിവറിന് പകരം പൈലറ്റുമാര്‍ അബദ്ധത്തില്‍ കണ്ടീഷനിംഗ് ലിവര്‍ വലിച്ചതാകാമെന്നും, ഇത് എന്‍ജിന്‍ ഷട്ട്ഡൗണ്‍ ചെയ്യാന്‍ കാരണമായെന്നുമാണ് വിലയിരുത്തല്‍. ഓരോ ലിവറും അതത് എന്‍ജിനിലേക്കുള്ള ഇന്ധന വിതരണം ആരംഭിക്കുകയും നിര്‍ത്തുകയും എന്‍ജിന്‍ വേഗത നിയന്ത്രിക്കുകയും ചെയ്യുന്നു.
അപകടസമയത്ത് വിമാനത്തിന്റെ എന്‍ജിനുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ നിയമ പ്രകാരം അപകടത്തിന്റെ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അപകടം നടന്ന് 30 ദിവസത്തിനകവും അന്തിമ റിപ്പോര്‍ട്ട് 12 മാസത്തിനകവും സമര്‍പ്പിക്കണം.