തലസ്ഥാന നഗരിയില്‍ ആയിരത്തിലധികം മോദി വിരുദ്ധ പോസ്റ്ററുകള്‍ പിടിച്ചെടുത്ത് ഡൽഹി പോലീസ്. ആറ് പേര്‍ ഇതുവരെ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. നൂറോളം എഫ്‌ഐആറാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം ഒരു ലക്ഷം മോദി വിരുദ്ധ പോസ്റ്ററുകള്‍ക്കാണ് ഇതിന് പിന്നിലുള്ളവര്‍ ഓര്‍ഡര്‍ നല്‍കിയതെന്നും, രണ്ട് പ്രിന്റിംഗ് പ്രസ്സുകള്‍ക്കായിട്ടാണ് ഈ ഓര്‍ഡര്‍ നല്‍കിയതെന്നും പോലീസ് പറഞ്ഞു.
ഒരു വാന്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പതിനായിരത്തോളം പോസ്റ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പ്രിന്റിംഗ് പ്രെസ്സിന്റെ പേര് ഈ പോസ്റ്ററുകളില്‍ ഒന്നിലുമില്ല.
അതേസമയം പോസ്റ്ററുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ നൂറോളം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. വാന്‍ പിടിച്ചെടുത്തതിന് പിന്നാലെ അറസ്റ്റുകള്‍ രേഖപ്പെടുത്തിയതായി സ്‌പെഷ്യല്‍ സിപി ദീപേന്ദ്ര പഥക് പറഞ്ഞു.
ഈ വാന്‍ ആംആദ്മി പാര്‍ട്ടി ഓഫീസിന് പുറത്താണ് നിര്‍ത്തിയിട്ടിരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഏകാധിപത്യമാണ് കാണിക്കുന്നത്. ഈ പോസ്റ്ററുകളില്‍ എന്താണ് നിയമവിരുദ്ധമായി ഉള്ളത്. മോദി സര്‍ക്കാരിന്റെ ഏകാധിപത്യ നടപടികള്‍ ഏറ്റവും ഉയരത്തിലെത്തിയിരിക്കുകയാണ്. 100 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രം അതിലെന്താണ് ഉള്ളത്. പ്രധാനമന്ത്രി മോദി, നിങ്ങള്‍ക്ക് ചിലപ്പോള്‍ അറിയാന്‍ വഴിയില്ല, ഇന്ത്യ എന്നത് ജനാധിപത്യ രാജ്യമാണ്. ഒരുപോസ്റ്ററിനെ ഇങ്ങനെ ഭയക്കുന്നത് എന്തിനാണ്, എഎപി ചോദിച്ചു.