ചെന്നൈ: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്‍. രാഹുലിനെ ബി.ജെ.പി എത്രത്തോളം ഭയക്കുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാണെന്ന് പറഞ്ഞ സ്റ്റാലിന്‍, ഭാരത് ജോഡോ യാത്ര ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വാധീനവും നടപടിക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടി.
രാഹുല്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇതുവരെയും ഒരു ബി.ജെ.പി നേതാവും തയാറായിട്ടില്ല. രാഹുല്‍ വീണ്ടും പാര്‍ലമെന്‍റിലേക്ക് വരുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയമാണവര്‍ക്ക്. ഈ നടപടിയിലൂടെ ബി.ജെ.പിക്ക് ജനാധിപത്യം എന്ന വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ലാതായി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ചോദ്യമുയര്‍ത്തിയയാളെ അയോഗ്യനാക്കുന്നത് ഭീരുത്വമാണ്. ലോക്സഭാംഗത്വം റദ്ദാക്കിയത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഇന്ത്യയുടെ യുവനേതാവായ രാഹുലിനെതിരായ നടപടിയില്‍ ഭീഷണിയുടെ സ്വരമുണ്ട്. കേസില്‍ അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് 30 ദിവസത്തെ സമയം അനുവദിച്ചതാണ്. അതിനുള്ളില്‍ ധൃതിപിടിച്ച് എം.പി പദവിക്ക് അയോഗ്യത കല്‍പിക്കുന്നത് ജനാധിപത്യ അവകാശത്തെ ഹനിക്കുന്നതാണ്. ശിക്ഷിക്കപ്പെടുന്ന ഏതൊരാളുടെയും മൗലികാവകാശമാണ് അപ്പീല്‍. ജില്ല കോടതി വിധി പറഞ്ഞ് തൊട്ടടുത്ത ദിവസം എം.പിയെ അയോഗ്യനാക്കുന്നത് അപലപനീയമാണ്. സുപ്രീംകോടതിയാണ് അന്തിമ വിധി പറയേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.