ചെന്നൈ: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ തമിഴ്‌നാട്ടിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയതായി പരാതി.
തിരുനെല്‍വേലിയിലെ ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതിയുയര്‍ന്നത്. അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ബല്‍വീര്‍ സിംഗാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ ക്രൂരമായി പീഡിപ്പിച്ചത്.
കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി മര്‍ദ്ദിച്ച ഇദ്ദേഹം പ്രതികളുടെ പല്ലുകള്‍ കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് പറിച്ചെടുത്തെന്നും ശേഷം സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതി. മര്‍ദനത്തിനിരയായവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
സിസിടിവി ക്യാമറ തകര്‍ത്തത് ഉള്‍പ്പടെയുള്ള പെറ്റി കേസുകളില്‍ കസ്റ്റഡിയിലെടുത്തവരെയാണ് ബല്‍വീര്‍ സിംഗ് മര്‍ദിച്ചത്. മര്‍ദനത്തിനിരയായവരില്‍ ഒരാളാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇരകളില്‍ ഒരാളുടെ വീഡിയോ ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
“അംബൈ പൊലീസ് സ്റ്റേഷനിലാണ് ഞങ്ങളെ ചോദ്യം ചെയ്യാനായി കൊണ്ടുവന്നത്. അപ്പോള്‍ എഎസ്പി ബല്‍വീര്‍ സിംഗ് യൂണിഫോമില്‍ സ്റ്റേഷനിലേക്ക് വന്നു. പിന്നീട് അദ്ദേഹം യൂണിഫോം മാറ്റി ട്രൗസറും ഗ്ലൗസും ധരിച്ചു. എന്നിട്ട് ഞങ്ങളെ ഒരു മുറിയിലേക്ക് കയറ്റി. മറ്റ് പൊലീസ് ഉദ്യോഗസ്ഥരോട് ഞങ്ങളുടെ കൈ കെട്ടിവെയ്ക്കാന്‍ പറഞ്ഞു. ശേഷം കല്ലുപയോഗിച്ച് ഞങ്ങളുടെ പല്ലുകളില്‍ അടിച്ചു. പിന്നീട് ഒരു കട്ടിംഗ് പ്ലയര്‍ എടുത്ത് പല്ലുകള്‍ പറിച്ചെടുത്തു,’ എന്നാണ് ഇരകളിലൊരാളുടെ മൊഴി.
ഇതുകൂടാതെ ബല്‍വീര്‍ സിംഗ് തങ്ങളുടെ വായ്ക്കുള്ളിലേക്ക് കല്ലുകള്‍ കുത്തിനിറയ്ക്കുകയും കവിളത്ത് ആഞ്ഞടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറഞ്ഞു.
“കല്ലുകള്‍ വായ്ക്കുള്ളിലേക്ക് കയറ്റിയപ്പോള്‍ തന്നെ വായ മുറിഞ്ഞ് രക്തം വരാന്‍ തുടങ്ങി. എന്നിട്ടും അദ്ദേഹം വിട്ടില്ല. ശേഷം ഞങ്ങളുടെ അടിവസ്ത്രം അഴിക്കാന്‍ പറഞ്ഞു. പിന്നീട് സ്വകാര്യഭാഗങ്ങളില്‍ മര്‍ദിച്ചു. എന്റെ രണ്ട് സഹോദരന്‍മാരുടെ സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു,” മര്‍ദനത്തിനിരയായ പ്രതി പറഞ്ഞു.
അതേസമയം തിരുനെല്‍വേലി കളക്ടര്‍ കെ.പി കാര്‍ത്തികേയന്‍ തിങ്കളാഴ്ചയോടെ അംബാസമുദ്രത്തിലെത്തിയിരുന്നു. ഇരകളുടെ മൊഴി രേഖപ്പെടുത്തി.
പൊലീസ് മര്‍ദനത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കുറ്റാരോപിതനായ ബല്‍വീര്‍ സിംഗിനെ പോസ്റ്റിംഗ് കൂടാതെ സ്ഥലം മാറ്റിയിട്ടുണ്ട്