ഉത്തര്‍പ്രദേശിലെ ഉമേഷ് പാല്‍ കൊലപാതകക്കേസില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ എംപി അതിഖ് അഹമ്മദ് പൊലീസ് റിമാന്‍ഡില്‍ ഇരിക്കെ കൊല്ലപ്പെട്ടു. സഹോദരന്‍ അഷ്റഫും പ്രയാഗ് രാജില്‍ വെച്ച് വെടിയേറ്റ് മരിച്ചു.
സംഭവത്തില്‍ അക്രമികളായ മൂന്ന് പേര്‍ കീഴടങ്ങി. കൊലപാതകികള്‍ എത്തിയത് പൊലീസ് വലയം ഭേദിച്ചാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് സാന്നിധ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴായിരുന്നു കൊലപാതകം.
അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്.
തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഇതേ സമയം അതീഖ് അഹമ്മദിനെയും സഹോദരനെയും കൊല്ലപ്പെടുത്തിയത് പ്രശസ്തരാവാന്‍ വേണ്ടിയെന്ന് പ്രതികള്‍. എഫ്.ഐ.ആറിലാണ് ഇക്കാര്യമുള്ളത്. കുറ്റവാളികളെന്ന നിലയില്‍ പേരെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി.
ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കൊലയാളികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നാണ് മൂന്നു പേരുടെയും കുടുംബാംഗങ്ങള്‍ പറയുന്നത്.
മകന്‍ ലഹരിക്ക് അടിമയാണെന്ന് ലവ്‌ലേഷ് തിവാരിയുടെ പിതാവ് യഗ്യാ തിവാരി പറഞ്ഞു. നേരത്തെയും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു- “ഞങ്ങള്‍ ടിവിയില്‍ കണ്ടു. അത് എന്‍റെ മകനാണ്. ലവ്‌ലേഷിന്റെ ചെയ്തികളെ കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയില്ല. ഞങ്ങള്‍ക്ക് ഇതുമായി ഒരു ബന്ധവുമില്ല. അവന്‍ ഇവിടെ താമസിക്കാറില്ല. കുടുംബ കാര്യങ്ങളില്‍ ഇടപെടാറില്ല. വര്‍ഷങ്ങളായി ഞങ്ങള്‍ അവനുമായി സംസാരിക്കാറില്ല. ഇതിനകം തന്നെ അവനെതിരെ ഒരു കേസുണ്ട്. ആ കേസില്‍ അവനെ ജയിലിലടച്ചിട്ടുണ്ട്. അവന്‍ ജോലിയൊന്നും ചെയ്യുന്നില്ല”.
സണ്ണി സിങ്ങിനെതിരെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിതാവ് മരിച്ചതോടെ സ്വത്ത് വിഹിതം വിറ്റ് വീടുവിട്ടിറങ്ങി. അഞ്ച് വര്‍ഷത്തിലേറെയായി സണ്ണി അമ്മയെയും തന്നെയും സന്ദര്‍ശിച്ചിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു- “അവന്‍ ഒരു ജോലിയും ചെയ്യുമായിരുന്നില്ല. ഞങ്ങളോടൊപ്പമല്ല താമസം. അവന്‍ എങ്ങനെയാണ് കുറ്റവാളി ആയതെന്ന് അറിയില്ല”- സണ്ണി സിങ്ങിന്‍റെ സഹോദരന്‍ പിന്‍റു സിങ് പറഞ്ഞു.
മൂന്നാമന്‍ അരുണ്‍ കുട്ടിക്കാലത്ത് വീടുവിട്ടിറങ്ങിയതാണ്. 2010ല്‍ ട്രെയിനില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു അരുണ്‍. പൊലീസ് ഔദ്യോഗികമായി മൂന്നു പേരെയും കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രയാഗ്‌രാജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും മൂവര്‍ സംഘം വെടിവെച്ചുകൊന്നത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് മൂവരും അതീഖ് അഹമ്മദിനും സഹോദരനും സമീപമെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രയാഗ്‌രാജില്‍ ഇന്നലെ രാത്രി 10 മണിയോടെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. നിരവധി തവണ വെടിയുതിര്‍ത്ത പ്രതികള്‍ ജയ് ശ്രീറാം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അത്തീഖിനെ വധിക്കാന്‍ അക്രമികള്‍ എത്തിയത് മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനയായിരുന്നു.