ന്യൂഡല്‍ഹി: പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ- പാക്ക് നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ വിസാ പരിധി റദ്ദാക്കിയതോടെ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിലേക്ക് മടങ്ങിയത് 537 പാക്കിസ്ഥാനികൾ.അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയാണ് 537 പാകിസ്ഥാനികൾ ഇന്ത്യ വിട്ടത്.
പാക്കിസ്ഥാനിൽ നിന്ന് കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 850 ഇന്ത്യക്കാര്‍ ഇന്ത്യയിൽ തിരിച്ചെത്തി. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വിനോദസഞ്ചാരികളടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പാക് പൗരന്‍മാര്‍ക്ക് ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് കേന്ദ്രം നോട്ടീസയച്ചത്.സാര്‍ക് വിസ കൈവശം വെച്ചിരിക്കുന്നവര്‍ക്കുള്ള രാജ്യം വിടാനുള ഉ സമയപരിധി ഈ മാസം 26 വരെയും മെഡിക്കല്‍ വിസ കൈവശം വെച്ചിരിക്കുന്നവര്‍ക്കുള്ള സമയപരിധി 29 വരെയുമാണ്. ദീര്‍ഘകാല വിസ ഉള്ളവരും നയതന്ത്ര, ഔദ്യോഗിക വിസ ഉള്ളവരെയും ഇന്ത്യ വിട്ടു പോകാനുള്ള ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹ്രസ്വകാല വിസയുള്ള പാകിസ്താനികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണെന്നാണ് വിവരം. ഇതില്‍ 107 പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.