കഴിഞ്ഞ മാസം നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ കടിയേറ്റതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ യുവതി ചികിത്സ തേടുകയും ചെയ്തെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. ചികിത്സയ്ക്ക് ശേഷം യുവതിയെ ഡിസ്ചാർജ് ചെയ്തെന്നുന്നും എയർ ഇന്ത്യ അറിയിച്ചു.
‘ഏപ്രിൽ 23 ന് ഞങ്ങളുടെ എയർ ഇന്ത്യ 630 വിമാനത്തിൽ ഒരു യാത്രക്കാരിയെ തേൾ കടിച്ച നിർഭാഗ്യകരവുമായ ഒരു സംഭവമുണ്ടായി. ഞങ്ങളുടെ ഉദ്യോഗസ്ഥർ യുവതിക്കൊപ്പം ആശുപത്രിയിലേക്ക് പോയിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതുവരെ ഇവർക്ക് എല്ലാ പിന്തുണയും നൽകി. പരിശോധന നടത്തുകയും തേളിനെ കണ്ടെത്തിയെന്നും വേണ്ടത് ചെയ്തുവെന്നും യാത്രക്കാർക്കുണ്ടായ വേദനയിലും അസൗകര്യത്തിലും ഖേദിക്കുന്നു’വെന്നും എയർ ഇന്ത്യ വ്യക്തമാക്കി. എയർലൈൻ പ്രൊട്ടോക്കോൾ പ്രകാരം വിമാനത്തിൽ പരിശോധന നടത്തി അണുനശീകരണ പ്രവൃത്തികൾ നടത്തിയതായും എയർ ഇന്ത്യ അറിയിച്ചു.
സംഭവത്തെത്തുടർന്ന്, ഡ്രൈ ക്ലീനിങ് അടക്കമുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവരോട് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ എയർ ഇന്ത്യ നിർദേശം നൽകി. വിമാനത്തിനകത്തേക്ക് എത്തുന്ന സാധനങ്ങൾ വഴിയും തേൾ വിമാനത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം എല്ലാ സംവിധാനങ്ങളിലും അണുനശീകരണം നടത്തുമെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നേരത്തെയും വിമാനത്തിൽ ഇത്തരം ജീവികളെ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്