കോയമ്ബത്തൂര്‍: ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കോയമ്ബത്തൂരിലെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി.
കോയമ്ബത്തൂര്‍ ജില്ലയിലെ തുടിയല്ലൂര്‍ വെള്ളക്കിണറിലെ മാര്‍ട്ടിന്‍റെ ബംഗ്ലാവിലും ഇദ്ദേഹത്തിന്‍റെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്ബനികളുടെയും സ്ഥാപനങ്ങളുടെയും കോര്‍പറേറ്റ് ഓഫിസിലുമാണ് പരിശോധന നടന്നത്. ചെന്നൈ പോയസ്ഗാര്‍ഡനിലെ വീട്ടിലും ഓഫിസിലും റെയ്ഡ് നടന്നു.
ലോട്ടറി വില്‍പനയില്‍ ചട്ടങ്ങള്‍ ലംഘിച്ച് 910 കോടി രൂപ സമ്ബാദിച്ചെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച് മാര്‍ട്ടിനെതിരെ കൊച്ചി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് ഏപ്രില്‍ 25ന് മാര്‍ട്ടിന്‍റെ മരുമകന്‍ ആദവ് അര്‍ജുന്‍റെ ഓഫിസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കഴിഞ്ഞ ജൂണില്‍ 173 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് വകുപ്പ് മരവിപ്പിച്ചിരുന്നു.
തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ലോട്ടറി വില്‍പന നിരോധിച്ചിട്ടുണ്ടെങ്കിലും സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമവിധേയമായി ലോട്ടറി വില്‍പന അനുവദിച്ചിട്ടുണ്ട്. മാര്‍ട്ടിനാണ് ഈ ലോട്ടറി വില്‍പനയില്‍ പ്രധാന പങ്ക് വഹിക്കുന്നത്