ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുൻ മന്ത്രി സത്യേന്ദര്‍ ജെയിനിനെ ലോക് നായിക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കെജ്രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ”ധീരനായ മനുഷ്യനൊപ്പം….ഹീറോ”-എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്. ചിത്രങ്ങളില്‍ ജെയിനിന്റെ തലക്ക് ബാൻഡേജും ഇടതുകൈക്ക് പ്ലാസ്റ്ററും ഇട്ടിരിക്കുന്നതു കാണാം. തിഹാര്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ജെയിനിന്റെ തലക്ക് ക്ഷതമേറ്റത്.
കള്ളപ്പണം വെളുപ്പിച്ച കേസില്‍ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ജെയിനിന് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു ശേഷം ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ജെയിനിന് സുപ്രീംകോടതി ആറാഴ്ചത്തെ ജാമ്യം അനുവദിച്ചത്. ജാമ്യക്കാലയളവില്‍ സംസ്ഥാനം വിട്ടുപോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
2015 നും 2017നുമിടെ സത്യേന്ദര്‍ ജെയിൻ അനധികൃതമായി സ്വത്തുക്കള്‍ സമ്ബാദിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. സി.ബി.ഐയുടെ പരാതിയിലാണ് അദ്ദേഹത്തിനെതിരെ ഇ.ഡി കേസെടുത്തത്