ചണ്ഡിഗഢ്: മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പതിനാറാം വയസ്സില്‍ വിവാഹം കഴിക്കാമെന്ന മുസ്ലിം വ്യക്തിനിയമത്തിലെ നിര്‍ദേശം ശരിവെച്ച് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 16-ാം വയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് സിംഗ്ള്‍ ബെഞ്ച് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ പത്താന്‍കോട്ടില്‍നിന്നുള്ള മുസ്ലിം ദമ്പതികളുടെ ഹരജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദിയുടെ വിധി. സംരക്ഷണം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മുസ്ലിം വ്യക്തിനിയമം അടിസ്ഥാനമാക്കിയാണ് മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
‘തങ്ങളുടെ കുടുംബാംഗങ്ങളുടെ താല്‍പര്യത്തിനെതിരായാണ് വിവാഹം കഴിച്ചത് എന്നതുകൊണ്ടുമാത്രം ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനാവകാശങ്ങള്‍ അവര്‍ക്ക് നല്കാതിരിക്കാനാവില്ല. ഹരജിക്കാരുടെ ആശങ്കകള്‍ പരിഗണിക്കപ്പെടേണ്ടതാണെന്നതിനോട് കണ്ണടക്കാനുമാവില്ല’ -വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയ കോടതി, ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാനും അടിയന്തര നിയമനടപടികള്‍ സ്വീകരിക്കാനും പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
സര് ദിന്‍ഷാ ഫര്‍ദുഞ്ഞി മുല്ലയുടെ ‘പ്രിന്‍സിപ്പ്ള്‍സ് ഓഫ് മുഹമ്മദന്‍ ലോ’ എന്ന പുസ്തകത്തിലെ 195-ാം ആര്‍ട്ടിക്കിളില്‍ പറയുന്നതു പ്രകാരം 16 വയസ്സ് കഴിഞ്ഞ പെണ്‍കുട്ടി തന്റെ താല്പര്യമനുസരിച്ചുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പ്രാപ്തയാണ്. ആണ്‍കുട്ടിക്ക് 21 വയസ്സ് കഴിഞ്ഞിട്ടുണ്ട്. മുസ്ലിം വ്യക്തിനിയമപ്രകാരം ഇരുവര്‍ക്കും വിവാഹം കഴിക്കാനുള്ള പ്രായം എത്തിയിട്ടുണ്ട്.’ -കോടതി ചൂണ്ടിക്കാട്ടി.
21കാരനായ യുവാവും 16കാരിയായ പെണ്‍കുട്ടിയും 2022 ജനുവരി എട്ടിനാണ് ഇസ്ലാമിക ആചാര പ്രകാരം വിവാഹിതരായത്. ഇരുവരുടെയും കുടുംബങ്ങള്‍ വിവാഹത്തിന് എതിരായിരുന്നു. നിയമപരമല്ലാത്ത വിവാഹമാണെന്ന് കുറ്റപ്പെടുത്തി ഇരുകുടുംബങ്ങളും ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ കോടതിയുടെ സംരക്ഷണം തേടിയത്.