ദിസ്പൂര്‍: അസമിൽ പ്രളയം ബാധിച്ചത് 54 ലക്ഷം പേരെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു.
ഹൊജായ് ജില്ലയില്‍ നാല് , കാംരൂപില്‍ രണ്ട് , ബാര്‍പേട്ടയിലും നല്‍ബാരിയിലും മൂന്ന് എന്നിങ്ങനെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
845 ദുരിദാശ്വാസ ക്യാമ്ബുകള്‍ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.2.71 ലക്ഷത്തിലധികം ആളുകളാണ് ക്യാമ്ബുകളില്‍ കഴിയുന്നത്. ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ 1025 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
സൈന്യത്തിന് പുറമെ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന ,അസം പോലീസിന്റെ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് എന്നിവരും ദുരിത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ദുരിതത്തിലായവര്‍ക്ക് ,ഭക്ഷണങ്ങളും, മരുന്നുകളുമടക്കം കരസേന ലഭ്യമാക്കുന്നുണ്ട്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സ്ഥിതിഗതികള്‍ വിലയിരുത്തി.പ്രളയബാധിത പ്രദേശങ്ങള്‍ ബോട്ടില്‍ സന്ദര്‍ശിച്ച അദ്ദേഹം ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവരെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തു.കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളും ദുരിതാശ്വാസ ക്വാമ്ബുകള്‍ സന്ദര്‍ശിച്ചു.കേന്ദ്ര സംഘം ഉടന്‍ പ്രദേശത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുമെന്നും ,സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി
ബജാലി, ബക്സ, ബാര്‍പേട്ട, ബിശ്വനാഥ്, സോണിത്പൂര്‍,ഉദല്‍ഗുരി തുടങ്ങി നിരവധി പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. 32 ജില്ലകളിലെ 4,941 വില്ലേജുകളിലായി 54.7 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു എന്നാണ് കണക്കുകള്‍