ന്യൂഡല്‍ഹി; ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയ ടീസ്താ സെതല്‍വാദിനെ അറസ്റ്റ് ചെയ്ത നടപടിയെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു.
വര്‍ഗീയസംഘര്‍ഷങ്ങള്‍ നടന്ന സംസ്ഥാനം ഭരിച്ചിരുന്ന സര്‍ക്കാരിന് അതിലുള്ള പങ്ക് ചോദ്യംചെയ്യാന്‍ ആരും ധൈര്യപ്പെടരുതെന്ന ഭീഷണിയാണ് ടീസ്തയുടെ അറസ്റ്റ്.
ജനാധിപത്യവിശ്വാസികളായ പൗരന്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണിത്. അറസ്റ്റിന് വഴിയൊരുക്കിയത് സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ സംശയകരമായ ഉത്തരവാണ്. ‘നിയമനടപടികള്‍ ദുരുപയോഗം ചെയ്ത എല്ലാവരെയും വിചാരണ ചെയ്യണം. നിയമനാസുതൃമായ നടപടികള്‍ സ്വീകരിക്കണം’ എന്ന സുപ്രീംകോടതി ഉത്തരവിലെ നിരീക്ഷണമാണ് ടീസ്തയുടെ അറസ്റ്റിന് കാരണമായത്.
കോടതി ഉത്തരവ് അനുസരിച്ച് രൂപീകരിച്ച പ്രത്യേകഅന്വേഷണസംഘത്തിന്റെ (എസ്‌ഐടി) നടപടികള്‍ ചോദ്യം ചെയ്ത് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അവര്‍ക്ക് എതിരെ ‘നിയമനടപടികള്‍ ദുരുപയോഗം ചെയ്തു’ എന്ന കുറ്റം ചുമത്താവുന്ന സാഹചര്യമാണ് സുപ്രീംകോടതി ഉത്തരവിലൂടെ ഉണ്ടായിട്ടുള്ളത്.
16 വര്‍ഷത്തിലധികം നീണ്ട നിയമപോരാട്ടത്തെ ‘ഗൂഢലക്ഷ്യത്തോടെ ഈ വിഷയം ചൂടാക്കി നിര്‍ത്താനുള്ള പരിശ്രമം’ എന്നൊക്കെയാണ് കോടതി കുറ്റപ്പെടുത്തിയത്. അസാധാരണമായ രീതിയിലുള്ള അപമാനകരമായ പരാമര്‍ശങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കിയതിന് ഐപിസി പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്ന് എസ്‌ഐടിയോട് കേസില്‍ നിയമസഹായത്തിനായി സുപ്രീംകോടതി ചുമതലപ്പെടുത്തിയ അമിക്കസ്ക്യൂറി ശുപാര്‍ശ ചെയ്തിരുന്നു. 2004 ഏപ്രിലില്‍ സുപ്രീംകോടതി തന്നെയാണ് അന്ന് ഗുജറാത്ത് സര്‍ക്കാരിനെ നയിച്ചിരുന്ന നേതാക്കള്‍ ‘ആധുനിക നീറോ ചക്രവര്‍ത്തിമാരെ’ പോലെയാണ് പ്രവര്‍ത്തിക്കുന്നുേവെന്ന് വിമര്‍ശിച്ചത്.
എന്നാല്‍, സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ പുതിയ വിധി അക്കാര്യങ്ങള്‍ ഒന്നും പരിഗണിച്ചിട്ടില്ല. പകരം, നിയമസംവിധാനത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ടീസ്തയെ പോലെയുള്ളവരെ ശിക്ഷിച്ചു. തിരുത്തല്‍ ഹര്‍ജിക്ക് എല്ലാ സാധ്യതയുമുള്ള ഉത്തരവാണിതെന്ന കാര്യത്തില്‍ സംശയമില്ല. ടീസ്ത, ആര്‍ ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിച്ച് അവരെ ഉടന്‍ മോചിപ്പിക്കണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.