ഭൂവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണം 120 കടന്നതായി റിപ്പോർട്ട്. അപകട സ്ഥലത്തു നിന്ന് 120ലേറേ മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് ഒഡിഷ ഫയർ സർവീസസ് ഡയറക്ടർ ജനറൽ സുധാൻഷു സാരംഗി എഎൻഐയോട് പ്രതികരിച്ചു. അപകടത്തിൽ 600ൽ എറെ പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ബാലസോർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ഏഴിനും 7.30നും ഇടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാല് മലയാളികളുണ്ടെന്നും ഇവർ തൃശൂർ സ്വദേശികളാണെന്നും റിപ്പോർട്ടുകളുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഷാലിമാറിൽ നിന്ന് (കൊൽക്കത്ത)ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡൽ എക്‌സ്പ്രസും (12841) ബെംഗളൂരുഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തിൽ പെട്ടത്.
ബെംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോവുകയായിരുന്ന ബെംഗളൂരുഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് ബഹനാഗ ബസാർ സ്‌റ്റേഷന് സമീപം പാളംതെറ്റി മറിഞ്ഞാണ് ആദ്യ അപകടമുണ്ടാകുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ട്രെയിനിന്റെ പത്തിലേറെ കോച്ചുകൾ പാളംതെറ്റി മറിഞ്ഞു. ഈ കോച്ചുകളിലേക്ക് അടുത്ത ട്രാക്കിലൂടെ എത്തിയ കോറോമണ്ഡൽ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാളം തെറ്റിയ കോറമണ്ഡൽ എക്‌സ്പ്രസ് ഇതിനു ശേഷം തൊട്ടടുത്ത ട്രാക്കിലെ ഒരു ഗുഡ്‌സ് ട്രെയിനിലും ഇടിച്ചുമറിഞ്ഞു. പാളംതെറ്റിയും കൂട്ടിയിടിച്ചും മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.
അപകടത്തെ തുടർന്ന് ഈ റൂട്ടിലുള്ള 14ഓളം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഏകദേശം 50 ആംബുലൻസുകൾ സംഭവസ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്. ചീഫ് ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസറും (സിഡിഎംഒ) അദ്ദേഹത്തിന്റെ സംഘവും സ്ഥലത്തുണ്ട്. മറ്റ് ജില്ലകളിൽ നിന്നായി 50ഓളം ഡോക്ടർമാരെ വിന്യസിച്ചിട്ടുണ്ട്. എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ സംഘത്തെ സ്ഥലത്തേക്ക് അയച്ചു. ഭുവനേശ്വറിലെയും കട്ടക്കിലെയും സ്വകാര്യ ആശുപത്രികളും രോഗികളെ സ്വീകരിക്കാൻ സജ്ജമാണെന്ന് ഒഡീഷ ആരോഗ്യ സെക്രട്ടറി അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.