ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ജാതകം നോക്കി ചൊവ്വാദോഷമുണ്ടോയെന്ന് പരിശോധിക്കാൻ നിര്‍ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.
ജാമ്യാപേക്ഷയില്‍ ജ്യോതിഷത്തിന്റെ വശം പരിഗണിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഉത്തരവ്.
ബലാത്സംഗക്കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു പെണ്‍കുട്ടിയുടെ ജാതകം നോക്കി ചൊവ്വാദോഷമുണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചത്. ലഖ്‌നൗ സര്‍വകലാശാലയിലെ ജ്യോതിഷ വിഭാഗത്തിനായിരുന്നു നിര്‍ദേശം നല്‍കിയത്.
ഇരയെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പ്രതി കോടതിയെ അറിയിച്ചു. പെണ്‍കുട്ടിക്ക് ചൊവ്വാദോഷമുണ്ടെന്നും ലൈംഗിക ബന്ധമുണ്ടായ ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പെണ്‍കുട്ടിക്ക് ചൊവ്വാദോഷമില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് പരിശോധന നടത്താൻ ജസ്റ്റിസ് ബ്രിജ് രാജ് സിംഗിന്റെ ബെഞ്ച് നിര്‍ദേശിച്ചത്.
10 ദിവസത്തിനകം ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിഷ വിഭാഗം മേധാവിക്ക് ജാതകങ്ങള്‍ സമര്‍പ്പിക്കാൻ കോടതി ഉത്തരവിട്ടു. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വകുപ്പ് മേധാവിക്ക് മൂന്നാഴ്ചത്തെ സമയവും നല്‍കി.10 ദിവസത്തിനകം ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിഷ വിഭാഗം മേധാവിക്ക് ജാതകങ്ങള്‍ സമര്‍പ്പിക്കാൻ കോടതി ഉത്തരവിട്ടു. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വകുപ്പ് മേധാവിക്ക് മൂന്നാഴ്ചത്തെ സമയവും നല്‍കി.
ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ സുപ്രീംകോടതിയിലെ അവധിക്കാല ബെഞ്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് സ്വമേധയാ പരിഗണിച്ച് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവ് കണ്ടോയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീം കോടതി ചോദിച്ചു. ഉത്തരവ് അസ്വസ്ഥമാക്കുന്നതാണെന്നും സ്റ്റേ ചെയ്യേണ്ടതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാല്‍ കക്ഷികളുടെ സമ്മതത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും വിദഗ്ധ തെളിവുകള്‍ തേടാൻ കോടതിക്ക് അധികാരമുണ്ടെന്നും പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ജ്യോതിഷം സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യാപേക്ഷയില്‍ ജ്യോതിഷത്തിന്റെ വശം പരിഗണിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ശാസ്ത്രമെന്ന നിലയില്‍ ജ്യോതിഷത്തിന്റെ ഗുണങ്ങളിലേക്ക് പ്രവേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്ബോള്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ലായിരുന്നു എന്നും പറഞ്ഞു.