Friday, May 16, 2025

HomeNewsIndiaട്രെയിന്‍ അപകടം: മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയെന്ന് അധികൃതര്‍

ട്രെയിന്‍ അപകടം: മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയെന്ന് അധികൃതര്‍

spot_img
spot_img

ഭുവനേശ്വര്‍: ഒഡിഷ ട്രെയിൻ ദുരന്തത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നത് ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യമാണെന്ന് അധികൃതര്‍.

ഇതുവരെ 150 ഓളം പേരെ മാത്രമാണ് തിരിച്ചറിയാനായിട്ടുള്ളത്. ആളുകളെ തിരിച്ചറിയാനായി സംസ്ഥാന സര്‍ക്കാര്‍ ഫോറൻസിക് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ഫോറൻസിക് സയൻസ് ലാബില്‍ പരിശോധന നടത്തും.

മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ അപകടം നടന്നതിനു സമീപത്തെ സ്കൂളാണ് തെരഞ്ഞെടുത്തത്. അപകട സ്ഥലത്തിന് തൊട്ടടുത്തായതിനാലാണ് സ്കൂള്‍ തെരഞ്ഞെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, ക്ലാസ്റൂമുകളും ഹാളുകളും ആവശ്യത്തിന് സ്ഥലം നല്‍കുന്നുണ്ടെന്നതും സ്കൂളുകള്‍ തെരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചു. 163 മൃതദേഹങ്ങള്‍ സ്കൂളിലേക്ക് കൊണ്ടുവന്നു. അതില്‍ 30 പേരെ ബന്ധുക്കള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതൊരു അടിയന്തര സാഹചര്യമാണെന്ന് ഡി.എസ്.പി രഞ്ജിത് നായിക് പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ബന്ധുക്കള്‍ വരുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ബന്ധുക്കളെ അതീവ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നതെനും അദ്ദേഹം പറഞ്ഞു.

100 ഓളം പേര്‍ സ്കൂളില്‍ മാത്രം സേവനം അനുഷ്ഠിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിട്ടുണ്ട്. അത് കൈകാര്യം ചെയ്യുന്നത് വളരെ പണിപ്പെട്ടാണ്. അതിലും കഷ്ടമാണ് ബന്ധുക്കളുടെ ദുഃഖം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ ഓരോ മൃതദേഹത്തിന്റെ അടുത്തെത്തി വെള്ളപുതപ്പ് മാറ്റി നോക്കുകയും തിരിച്ചറിയാനായില്ലെങ്കില്‍ അവരുടെ കൈയിലുള്ള ഫോണുള്‍പ്പെടെയുള്ള മറ്റ് വസ്തുക്കള്‍ പരിശോധിക്കുകയുമാണ്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, വിലാസവും യാത്രചെയ്തതിന്റെ തെളിവും നല്‍കും. റിസര്‍വേഷൻ പട്ടികയിലെ പേരും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയതോടെ അവയില്‍ പലതും ആശുപത്രിയിലേക്ക് തന്നെ മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ട്രെയിൻ ദുരന്തത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. www.srcodisha.nic.in, www.bmc.gov.in, www.osdma.org എന്നീ വെബ്സൈറ്റുകളില്‍ വിവരം ലഭ്യമാണ്.

മരിച്ചവരുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വെബ്സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments