നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സാഗര്‍ ബാര്‍വെയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. പൂനെയില്‍ നിന്ന് അറസ്റ്റിലായ ബാര്‍വെയെ ക്രൈംബ്രാഞ്ച് മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കുറ്റാരോപിതനായ സാഗര്‍ ബാര്‍വെ പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡാറ്റാ ഫീഡിംഗ് ആൻഡ് അനലിറ്റിക്‌സ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ശരദ് പവാറിന് ഫേസ്ബുക്കില്‍ ഭീഷണി സന്ദേശം ലഭിച്ചത്.നരേന്ദ്ര ദാഭോല്‍ക്കറുടെ ഗതി ശരദ് പവാര്‍ നേരിടുമെന്നായിരുന്നു സന്ദേശം.
നേരത്തെ പവാറിന്റെ മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തില്‍ എൻസിപി പ്രവര്‍ത്തകര്‍ മുംബൈ പൊലീസ് മേധാവിയെ കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു