ന്യൂഡല്‍ഹി: എം.ബി.ബി.എസ് കോഴ്സിന് ചേരുന്നവര്‍ പ്രവേശന തീയതി മുതല്‍ ഒമ്ബതുവര്‍ഷത്തിനുള്ളില്‍ കോഴ്സ് പൂര്‍ത്തിയാക്കണമെന്ന് ദേശീയ മെഡിക്കല്‍ കമീഷൻ (എൻ.എം.സി).
ഒന്നാംവര്‍ഷ പരീക്ഷ പാസ്സാകാൻ നാല് അവസരങ്ങള്‍ മാത്രമാണ് ലഭിക്കുകയെന്നും കമീഷൻ പുറപ്പെടുവിച്ച പുതിയ വ്യവസ്ഥകളില്‍ പറയുന്നു.
നീറ്റ് യു.ജി മെറിറ്റ് ലിസ്റ്റിെന്റ അടിസ്ഥാനത്തില്‍ രാജ്യത്തെ മുഴുവൻ മെഡിക്കല്‍ കോളജുകളിലേക്കും പ്രവേശനത്തിന് പൊതു കൗണ്‍സലിങ് ഏര്‍പ്പെടുത്തുമെന്നും ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷൻ റെഗുലേഷൻസ് 2023 വ്യവസ്ഥ ചെയ്യുന്നു.
നിലവില്‍ 15 ശതമാനം അഖിലേന്ത്യ ക്വാട്ടയിലേക്കും എയിംസ്, ജിപ്മെര്‍, കല്‍പിത, കേന്ദ്ര സര്‍വകലാശാലകളിലെ മുഴുവൻ സീറ്റിലേക്കും എൻ.എം.സിയാണ് പ്രവേശനം നടത്തുന്നത്. സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലെ ബാക്കി 85 ശതമാനം സീറ്റും പ്രവേശനം നടത്തുന്നത് സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഏജൻസികളാണ്. ഇനി മുഴുവൻ സീറ്റുകളിലേക്കും എൻ.എം.സിയായിരിക്കും പ്രവേശനം നടത്തുക.
ഒന്നാംവര്‍ഷ എം.ബി.ബി.എസ് പരീക്ഷ എഴുതാൻ ഒരു കാരണവശാലും വിദ്യാര്‍ഥികള്‍ക്ക് നാലില്‍ കൂടുതല്‍ അവസരം നല്‍കില്ല. പ്രവേശനം നേടി ഒമ്ബതുവര്‍ഷത്തിനു മുകളില്‍ കോഴ്സ് തുടരാനും അനുവദിക്കില്ല. എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടുന്ന വിദ്യാര്‍ഥി മെഡിക്കല്‍ ഇേന്റണ്‍ഷിപ് പൂര്‍ത്തിയാക്കുന്നതുവരെ ബിരുദപഠനം പൂര്‍ത്തിയാക്കിയതായി കണക്കാക്കില്ല.
മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് പൊതു കൗണ്‍സലിങ്ങിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അണ്ടര്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷൻ ബോര്‍ഡ് പ്രസിദ്ധീകരിക്കും. കൗണ്‍സലിങ് നടത്തുന്നതിനുള്ള അതോറിറ്റിയെ സര്‍ക്കാര്‍ നിയമിക്കും