ന്യൂഡല്‍ഹി : 2015 – 2022 വരെയുള്ള ഏഴു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 3,782 മണ്ണിടിച്ചിലില്‍ ഉണ്ടായതില്‍ 2,239 ഉം കേരളത്തിലെന്ന് കേന്ദ്ര ഭൗമ, ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ഇക്കാലയളവില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തുണ്ടായ 3,782 വലിയ മണ്ണിടിച്ചിലിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും പ്രാഥമികമായ ഭൗമ സവിശേഷതകള്‍ പഠിച്ച് ആഘാതങ്ങള്‍, ഭാവിയില്‍ ഉണ്ടാകാനിടയുള്ള അപകടസാധ്യത തുടങ്ങിയവ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
ജിഎസ്‌ഐ 2014-15 മുതല്‍ ദേശീയ മണ്ണിടിച്ചില്‍ സാധ്യത മാപ്പിംഗ് (എന്‍എല്‍എസ്‌എം) നടത്തിയത് പ്രകാരം 8,645 മണ്ണിടിച്ചില്‍ സാദ്ധ്യത മേഖലകള്‍ കണ്ടെത്തിയിരുന്നു.ഏഴു വര്‍ഷത്തില്‍ പശ്ചിമബംഗാളില്‍ 376 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.
ദുരന്തത്തിനു ശേഷമുള്ള അന്വേഷണങ്ങളില്‍ മണ്ണിടിച്ചിലിനു കാരണം ഉയര്‍ന്ന അളവിലുള്ള മഴയാണെന്ന് വ്യക്തമായി. ഭൂപ്രകൃതി, ചരിവ് രൂപപ്പെടുന്ന പ്രദേശം, വിവിധ ഭൂപ്രദേശങ്ങളുടെ ഭൂവിനിയോഗം തുടങ്ങിയവയാണ് പ്രകൃതിദത്തമായ കാരണങ്ങള്‍. മനുഷ്യ നിര്‍മിത കാരണങ്ങളില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ചരിഞ്ഞ ഭൂപ്രദേശം മുറിക്കുന്നതും , ഡ്രെയിനേജ് തടയുന്നതും ഉള്‍പ്പെടുന്നു. ഈ കാരണങ്ങള്‍ മണ്ണിടിച്ചില്‍ സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്‍എല്‍എസ്‌എമ്മിന്റെ പഠനങ്ങള്‍ പ്രകാരം ഹിമാചല്‍ പ്രദേശില്‍ (6,420), ഉത്തരാഖണ്ഡില്‍ (4,927), കേരളം(3,016) എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ സാദ്ധ്യത വളരെ കൂടുതലാണെന്നും വ്യക്തമാക്കുന്നു.