പട്ന :ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണറെ കണ്ടാണ് നിതീഷ് കുമാർ രാജിക്കത്ത് കൈമാറിയത്. ആർജെഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവർണർക്കു കൈമാറി. ഇനി ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി നിതീഷ് കുമാർ വീണ്ടും ഗവർണറെ കാണുമെന്നാണ് റിപ്പോർട്ട്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാകുമെന്നാണു വിവരം. മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും. ജെഡിയു–ആർജെഡി–കോൺഗ്രസ് സഖ്യ സർക്കാരാകും രൂപീകരിക്കുക. 16 എംഎല്‍എമാരുള്ള ഇടതുപാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാണ്.
അടുത്തിടെ ചില സുപ്രധാന ചടങ്ങുകളിൽനിന്ന് വിട്ടുനിന്ന നിതീഷ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു അധികാരമേൽക്കുന്ന ചടങ്ങിലും മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തില്ല. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽനിന്നും വിട്ടുനിന്നു. കോവിഡ് അനന്തര ബുദ്ധിമുട്ടുകളാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ വിശദീകരിച്ചത്.
എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ, ഇനി ആർജെഡി സഖ്യത്തിന്റെ പിന്തുണയോടെ നിതീഷ് വീണ്ടും സർക്കാർ രൂപീകരിക്കും.