ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളനെ വിട്ടയച്ചതിനു പിന്നാലെ തനിക്കും മോചനം വേണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി നളിനി ശ്രീഹരന് സുപ്രീം കോടതിയെ സമീപിച്ചു. രാജീവ് ഗാന്ധിയടക്കം 21 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന നളിനി വധക്കേസിലെ മുഖ്യപ്രതിയായിരുന്നു.
കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്, നളിനി, പി രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. മറ്റ് നാല് പേര് ശ്രീലങ്കക്കാരാണ്. മേയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
1999-ല്‍ സുപ്രീം കോടതി നളിനി, പേരറിവാളന്, മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാല്‍ 2000-ല്‍ സോണിയാ ഗാന്ധി ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നളിനിക്ക് നല്കിയ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.
മുപ്പത് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ ശേഷമായിരുന്നു പേരറിവാളന് ജയില്‍ മോചനം ലഭിച്ചത്. ഇതിന് പിന്നാലെ കേസിലെ മറ്റ് പ്രതികളായ നളിനിയും രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹര്‍ജി നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു.
ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നായിരുന്നു വിശദീകരണം. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോചനം വേണമെന്ന ആവശ്യവുമായി നളിനി സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.