ബെംഗ്ളുറു: കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ, ഇന്‍ഡ്യയുടെ സിലികണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗ്ളൂറില്‍ നിരവധി ഐടി പ്രൊഫഷണലുകള്‍ ജോലിസ്ഥലങ്ങളിലെത്താന്‍ ട്രാക്ടര്‍ സവാരി നടത്തി.
എച് എ എല്‍ വിമാനത്താവളത്തിന് സമീപമുള്ള യെമാലൂര്‍ വെള്ളത്തിനടിയിലായതിനാലാണ് സമീപത്തെ ഐടി കംപനികളിലെ ജീവനക്കാരെ ഓഫീസുകളിലേക്ക് എത്തിക്കാന്‍ ട്രാക്ടറിനെ ആശ്രയിക്കേണ്ടി വന്നത്. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
രണ്ട് ദിവസമായി പെയ്ത കനത്ത മഴിയില്‍ ബെംഗളൂരു നഗരത്തിലെ ജല-വൈദ്യുതി വിതരണം ഏതാണ്ട് പൂര്‍ണ്ണമായും മുടങ്ങി.
കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായത് ആസൂത്രിതമല്ലാത്ത നഗരവല്‍ക്കരണം മൂലമാണെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി.
സംസ്ഥാനത്തെ മുന്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി.
അതിനിടെ, മഴയും വെള്ളക്കെട്ടും മൂലം ഐടി കംപനികള്‍ക്ക് ഓഗസ്റ്റ് 30ന് 225 കോടിയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു. പല ജീവനക്കാരും വെള്ളപ്പൊക്കത്തില്‍ അഞ്ച് മണിക്കൂറോളം റോഡില്‍ കുടുങ്ങിയതിനാല്‍ കൃത്യസമയത്ത് ഓഫീസില്‍ എത്താന്‍ കഴിയാത്തതാണ് നഷ്ടത്തിന് കാരണം.
225 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതിനെ കുറിച്ച് ചര്‍ച ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഐടി കംപനികള്‍ക്ക് ഉറപ്പ് നല്‍കി.
മഴയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. റോഡുകള്‍ നദികളായി മാറി. വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നവും ഉയര്‍ന്നു.
വെള്ളപ്പൊക്കത്തില്‍ മുങ്ങിക്കിടക്കുന്ന റോഡുകളിലൂടെ നിരവധി പേര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ചാണ് യാത്ര ചെയ്തത്.
ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും വിവരമുണ്ട്. പലയിടത്തും കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. മാണ്ഡ്യയിലെ പമ്ബ് ഹൌസില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെട്ടു.
അതിനിടെ ബെംഗ്ളൂറിലെ വെള്ളപ്പൊക്കം നേരിടാന്‍ 300 കോടി രൂപയുടെ ദുരിതാശ്വാസ പാകേജ് കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ്, ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈദ്യുത തൂണുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുക ഉപയോഗിക്കുമെന്ന് ബൊമ്മൈ പ്രസ്താവനയില്‍ പറഞ്ഞു.