ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രയ്ക്കായി എവിടെ, എത്ര സമയം ചെലവഴിക്കണമെന്നത് കോണ്‍ഗ്രസിന്‍റെ വിഷയമാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ മതേതര- ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണ്. വര്‍ഗീയതക്കെതിരെ മതേതര പക്ഷത്ത് പരമാവധി ആളെ ചേര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.
ഒപ്പം ഭരണഘടനയേയും ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും സമ്ബദ്‌വ്യവസ്ഥയെയും തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതിനാണ് പരിഗണന. ഓരോ സംസ്ഥാനത്തും പല കക്ഷികളും എതിര്‍പക്ഷത്താണെങ്കിലും ദേശീയതലത്തിലേക്കെത്തിയാല്‍ അവയെല്ലാം മതേതര ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒന്നിക്കുകയാണ് ചെയ്യുക.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.എം രാജ്യവ്യാപക പ്രതിഷേധ സംഘടിപ്പിക്കുമെന്നും സെപ്തംബര്‍ 24വരെയായിരിക്കും പ്രതിഷേധമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടന്നാണ് സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ പൊതുവികാരം. യാത്ര പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും യോഗം വിലയിരുത്തി.
കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നുവെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ആരോപണത്തിനും യെച്ചൂരി മറുപടി നല്‍കി. കമ്മ്യൂണിസം കാരണം നിക്ഷേപം വരുന്നില്ല എന്നത് പഴകിയ പ്രചാരണമാണ്. മനുഷ്യാവകാശ സൂചികകളില്‍ കേരളം മുന്നിലാണെന്നും യുപി വളരെ പിന്നിലാണെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ നിക്ഷേപം നടത്താന്‍ മുഖ്യമന്ത്രിക്ക് വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്നും വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തേക്കാള്‍ ഉത്തര്‍പ്രദേശിനോടാണ് താല്‍പര്യമെന്നും ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.