ജയ്പ്പൂർ: രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി അശോക് ഗെലോട്ട് പക്ഷത്തെ എംഎൽഎമാർ കൂട്ടരാജിക്കൊരുങ്ങുന്നു. ഗെലോട്ട് പക്ഷത്തെ 90ലധികം എംഎൽഎമാരാണ് രാജി സമർപ്പിക്കാൻ സ്പീക്കർ സിപി ജോഷിയുടെ വസതിയിൽ എത്തിയത്.
സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് എംഎൽഎമാരുടെ രാജി ഭീഷണി. ഇപ്പോൾ നേതൃമാറ്റം വേണ്ടെന്നാണ് ഗെലോട്ട് പക്ഷത്തിന്റെ വാദം.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി അശോക് ഗെലോട്ടിനെ രാജിവെപ്പിച്ച് സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരാനായിരുന്നു നീക്കം. എന്നാല്‍ ബിജെപിയോടൊപ്പം ചേർന്ന് രണ്ട് വർഷം മുമ്പ് സച്ചിൻ പൈലറ്റ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ഇത് മറക്കാൻ കഴിയില്ലെന്നുമാണ് ഗെലോട്ട് പക്ഷത്തെ എംഎൽഎമാർ പറയുന്നത്.