ന്യൂഡല്‍ഹി: വിവാഹിത, അവിവാഹിത എന്ന വേര്‍തിരിവുകള്‍ ഇല്ലാതെ ഗര്‍ഭിണികളായ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ചരിത്ര പ്രധാനമായ വിധിയാണ് സുപ്രീംകോടതിടേത്.
ഇപ്പോള്‍ 20 ആഴ്ച വരെയുള്ള ഗര്‍ഭം ഇല്ലാതാക്കാന്‍ ഒരു ഡോക്ടറുടെ കുറിപ്പ് ആവശ്യമാണ്. 20 മുതല്‍ 24 ആഴ്ച വരെയുള്ള ഗര്‍ഭം ഇല്ലാതാക്കാന്‍ രണ്ടു ഡോക്ടര്‍മാരുടെ കുറിപ്പടികളും വേണം.
ആറുമാസം വരെ ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. വിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ക്ക് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്‌ട് പ്രകാരം അബോര്‍ഷന് അവകാശമുണ്ട് എന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഗര്‍ഭച്ഛിദ്ര കേസുകളില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം എന്ന നിരീക്ഷണവും കോടതി നടത്തി.
വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും ചട്ടപ്രകാരം ഗര്‍ഭച്ഛിദ്രത്തിന് അകാശമുണ്ട്. ഇതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 2021-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗര്‍ഭച്ഛിദ്ര ചട്ടങ്ങളില്‍ വിവാഹിതര്‍, അവിവാഹിതര്‍ എന്ന വേര്‍തിരിവ് നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
ഗര്‍ഭച്ഛിദ്രം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണ്. നിലനില്‍പ്പിന് ഭ്രൂണം സ്ത്രീശരീരത്തെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ആ ശരീരത്തിനു തന്നെയാണ് അത് നിലനിര്‍ത്തണോ എന്നതിലെ അധികാരം. പ്രത്യുത്പാദനത്തിനുള്ള സ്വയം നിര്‍ണയാധികാരം വിവാഹിതയല്ലാത്ത സ്ത്രീക്കും ഭരണഘടന നല്‍കുന്നുണ്ടെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിത നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. വിവാഹിതയല്ലെന്ന കാരണത്താല്‍ ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നേരത്തേ നിഷേധിച്ചിരുന്നു.