ന്യൂഡൽഹി: ടാറ്റ സ്റ്റീൽ മുൻ എം.ഡി ജംഷെഡ് ജെ. ഇറാനി (86)അന്തരിച്ചു. ജംഷെഡ്പൂരിലെ ടി.എം.എച്ച് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി യായിരുന്നു അന്ത്യം.
ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തിന്റെ വളർച്ചക്ക് നിർണായക സംഭാവന നൽകിയ ജംഷെഡ് ഇറാനി ‘ഇന്ത്യയുടെ സ്റ്റീൽ മാൻ’ എന്നാണ് അറിയപ്പെടുന്നത്.
1936 ജൂൺ രണ്ടിന് നാഗ്പൂരിലാണ് ജംഷെഡ് ഇറാനിയുടെ ജനനം. നാഗ്പൂർ സയൻസ് കോളജിൽ നിന്ന് ബിരുദവും നാഗ്പൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1963ൽ ബ്രിട്ടീഷ് അയൺ ആൻഡ് സ്റ്റീൽ റിസർച്ച് അസോസിയേഷനിൽ ചേർന്നു. പിന്നീട് 1968ൽ ടാറ്റ സ്റ്റീലിൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
40 വർഷത്തിലേറെ ടാറ്റ സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്തു. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ ടെലിസർവിസസ് എന്നിവയുൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായും ഇറാനി പ്രവർത്തിച്ചു.
2007ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.