ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനി ടാറ്റ, എയര്‍ബസ് പങ്കാളിത്തത്തോടെ ഗുജറാത്തിലെ വഡോദരയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കായി സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കും. 40 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് നേരത്തെ ലഭിച്ച അംഗീകാരത്തിന് പുറമേയാണ് വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കും കയറ്റുമതിക്കുമായി അധിക വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്.
വഡോദരയിൽ നിർമ്മിക്കുന്ന വലിയ വിമാനങ്ങൾ നമ്മുടെ സൈന്യത്തിന് കരുത്ത് പകരുന്നതിനൊപ്പം വിമാന നിർമ്മാണത്തിന് ഒരു പുതിയ ആവാസവ്യവസ്ഥ വികസിപ്പിക്കുക കൂടി ചെയ്യുമെന്ന് ഗുജറാത്തിൽ ടാറ്റ-എയർബസ് സി-295 പ്ലാന്റിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . വിമാന ഗതാഗതത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ച 3 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉടൻ പ്രവേശിക്കും. അതിവേഗം വികസിക്കുന്ന വ്യോമയാന മേഖലകളിൽ ഒന്നാണ് ഇന്ത്യയുടേത് – പ്രധാനമന്ത്രി പറഞ്ഞു.
യൂറോപ്യന്‍ ഏവിയേഷന്‍ കമ്പനിയായ എയര്‍ബസിന് സി 295 എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സില്‍ നിന്ന് (ഡിജിഎക്യുഎ) റെഗുലേറ്ററി അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഈ അംഗീകാരം ലഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വിദേശ കമ്പനിയാണിത്.
ഗാന്ധിനഗറില്‍ ഡിഫന്‍സ് എക്‌സ്പോയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഡിജിഎക്യുഎ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ചാവ്‌ല എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ക്വാളിറ്റി മേധാവി കജ്തന്‍ വോണ്‍ മെന്റ്‌സിംഗന് അംഗീകാരപത്രം കൈമാറി.
ഇന്ത്യയില്‍ ആദ്യമായി സൈനിക വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് കീഴില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പഴയ Avro748 വിമാനങ്ങള്‍ക്ക് പകരമായി 56 സി 295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസുമായി ഏകദേശം 21,000 കോടി രൂപയുടെ കരാര്‍ ഇന്ത്യ ഒപ്പുവച്ചു.