ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ നളിനിയടക്കമുള്ള. ആറ് പ്രതികളും ജയില്‍ മോചിതരായി. വെല്ലൂര്‍, പുഴല്‍ എന്നീ ജയിലുകളില്‍ കോടതിയുത്തരവിന്റെ പകര്‍പ്പുകള്‍ ലഭിച്ചതോടെ ഇവരെ മോചിതരാക്കുകയായിരുന്നു.
നളിനിക്കു പുറമേ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, ടി. സുധീന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, ജയകുമാറിന്റെ ബന്ധു റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഇവരെ വിട്ടയച്ചത്. റോബര്‍ട്ട് പയസിനേയും ജയകുമാറിനെയും ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാമ്ബിലേക്കു മാറ്റുമെന്നാണ് വിവരം. നളിനിയും ഭര്‍ത്താവ് മുരുകനും ഡോക്ടറായ മകള്‍ക്കൊപ്പം ലണ്ടനിലേക്ക് താമസം മാറിയേക്കാം.
കഴിഞ്ഞ മെയ് 18-ന് കേസിലെ മറ്റൊരു പ്രതിയായ എ.ജി. പേരറിവാളനെ സുപ്രീംകോടതി സമാനവകുപ്പില്‍ മോചിപ്പിച്ചിരുന്നു. ആ ഉത്തരവ് ബാക്കി ആറുപേരുടെ കാര്യത്തിലും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, ബി.വി. നാഗരത്ന എന്നിവരുടെ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ ഇതിനോടകം 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ശിക്ഷാകാലയളവില്‍ പഠനം നടത്തുകയും ബിരുദം നേടുകയും ചെയ്ത ഇവരുടെ ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു. റോബര്‍ട്ട് പയസും ജയകുമാറും ശ്രീഹരനും ശ്രീലങ്കന്‍ സ്വദേശികളാണ്.
1991 മെയ് 21-ന് തമിഴ്‌നാട് ശ്രീപെരുമ്ബുത്തൂരിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.