മലയാളഭൂമി ശശിധരൻനായർ
മരട്: കഴിഞ്ഞ എട്ടു മാസത്തോളമായി കുണ്ടന്നൂർ-നെട്ടൂർ കടത്തിൽ വള്ളമില്ല. നേരത്തെ ഇവിടെ കടത്തുകാരായിരുന്നവർ പ്രായാധിക്യം മൂലം കടത്തുജോലി വേണ്ടെന്നു വെച്ചു.
പെരുമ്പളം, പൂത്തോട്ട സ്വദേശികളായിരുന്നു ഇവിടെ കടത്തുവഞ്ചി തുഴഞ്ഞിരുന്നത്. ഇവരുടെ മക്കളോ ബന്ധുക്കളോ ഈ ജോലി ഏറ്റെടുത്തു നടത്താൻ മുന്നോട്ടു വരുന്നില്ല. അതുപോലെ പുതിയ തലമുറയിലെ ആർക്കും ഇവിടെ കടത്തുവഞ്ചി തുഴയാൻ താല്പര്യമില്ല.
കുണ്ടന്നൂർ – നെട്ടൂർ കടത്ത് സൗജന്യമായി ലെ-മെറിഡിയൻ കമ്പനിയാണ് നടത്തിയിരുന്നത്. കടത്തുകാർക്ക് മാസംതോറും 10,500 രൂപ കമ്പനി നൽകിയിരുന്നു.
ഇതു കൂടാതെ യാത്രക്കാരിൽ പലരും നേരത്തെ ഉണ്ടായിരുന്ന കടത്തുകാരെ ചെറിയ ചെറിയ സംഖ്യകൾ നൽകി സഹായിച്ചിരുന്നു. അപ്രകാരം മാസശമ്പളത്തിന് പുറമേ ഒരു സംഖ്യയും അവർക്ക് ലഭിച്ചിരുന്നു.
എന്നാൽ അവർ ജോലി ഒഴിഞ്ഞതോടെ കഴിഞ്ഞ എട്ടുമാസമായി കടത്തു കടത്താൻ ആളില്ലാതായി. നൂറു കണക്കിന് യാത്രക്കാരാണ് കുണ്ടന്നൂർ – നെട്ടൂർ കടത്തിനെ ആശ്രയിച്ചിരുന്നത്. ഇപ്പോൾ വള്ളമില്ലാതായതോടെ അവർ കഷ്ടത്തിലായി.
കാലപ്പഴക്കമുണ്ടായിരുന്ന വള്ളം മാറ്റി ഒരു ലക്ഷം രൂപ മുടക്കിയാണ് പുതിയ വള്ളം വാങ്ങിയത്. നെട്ടൂർ വടക്കു ഭാഗത്തുള്ളവരായിരുന്നു കൂടതൽ യാത്രക്കാർ. കടത്തില്ലാതായപ്പോൾ വള്ളം പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിയിട്ടിരിക്കുകയായിരുന്നു. കെട്ടിയിട്ടിരുന്ന വള്ളം രാത്രികാലങ്ങളിൽ ചെറുപ്പക്കാർ അഴിച്ചുകൊണ്ടുപോയി അതിൽ വെച്ച് അനാശാസ്യപ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നഗരസഭ നടപടി സ്വീകരിച്ചത്.
ഇനി തുടർന്ന് കടത്ത് എന്നാരംഭിക്കും എന്ന ആശങ്കയിലാണ് യാത്രക്കാർ. മരട് നഗരസഭ എത്രയും പെട്ടെന്ന് സത്വരനടപടികൾ സ്വീകരിക്കട്ടെയെന്നു അവർ ആശിക്കുന്നു.