കല്‍പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് മോഷണം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി കുടുംബം.
വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ദേഹത്തുണ്ടായ മുറിവുകള്‍ മര്‍ദനമേറ്റതാണ്. തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്. മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മരത്തില്‍ കയറാന്‍ അറിയാത്ത വിശ്വനാഥന്‍ എങ്ങനെയാണ് മരത്തിന് മുകളില്‍ കെട്ടിത്തൂങ്ങിയതെന്ന് കുടുംബം ചോദിക്കുന്നു. ചോല വെട്ടാന്‍ പറഞ്ഞയച്ചപ്പോള്‍ മരത്തില്‍ കയറാന്‍ പറ്റാത്തതിനാല്‍ വേറെ ആളെ പറഞ്ഞയച്ചയാളാണ് അനിയനെന്ന് വിശ്വനാഥന്‍റെ ജ്യേഷ്ഠന്‍ പറഞ്ഞു. കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയതാണ്. വിശ്വനാഥന്‍ ഓടുന്നത് വരെ സി.സി.ടി.വി ദൃശ്യത്തില്‍ കണ്ടിരുന്നു. അതിന് ശേഷം മര്‍ദനമേറ്റിട്ടുണ്ട് -കുടുംബം പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം നടത്തുന്നത് തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ആര്‍ക്കും ഒപ്പിട്ട് നല്‍കിയിട്ടില്ല. മൃതദേഹം ഇറക്കുമ്ബോഴും അറിയിച്ചിട്ടില്ല. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്. അതിന്‍റെ സന്തോഷത്തിലായിരുന്നു വിശ്വനാഥന്‍. കുഞ്ഞിനെ കാണാനാകും മുമ്ബേ അവനെ കൊന്നുകളഞ്ഞുവെന്നും കുടുംബം പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശ്വനാഥന്‍റെ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും കുടുംബം പറയുന്നു.
അതേസമയം, വിശ്വനാഥന്‍റെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളൊന്നുമില്ലെന്നും ഫൊറന്‍സിക് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് എ.സി.പിക്ക് മൊഴിനല്‍കി. കാല്‍മുട്ടിലും തുടയിലുമായി ആറ് ചെറിയ മുറിവുകളുണ്ട്. ഇത് മരത്തിന് മുകളിലേക്ക് കയറിയപ്പോള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെയാണ് (46) ഫെബ്രുവരി 11ന് രാവിലെ മെഡിക്കല്‍ കോളജിനു സമീപം ആളൊഴിഞ്ഞ പറമ്ബില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനാണ് വയനാട്ടില്‍നിന്ന് വിശ്വനാഥന്‍ എത്തിയത്. ആശുപത്രി മാതൃ ശിശു കേന്ദ്രത്തില്‍ മോഷണം ആരോപിച്ച് ചോദ്യംചെയ്യലിന് ഇരയായതിന് പിന്നാലെ കാണാതായ വിശ്വനാഥനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.