തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ തെറ്റായ പ്രവണതകളില്‍ തുടര്‍നടപടി കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ചില അപേക്ഷകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നി. അതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിച്ചത്. അവര്‍ നടത്തിയ പരിശോധനയില്‍ ചില തെറ്റായ പ്രവണതകള്‍ കണ്ടെത്തി. ദുരിതാശ്വാസനിധി വിനിയോഗത്തില്‍ ജനപ്രതിനിധികള്‍ അപകടംചെയ്തെന്ന് കരുതുന്നില്ല. എന്നാല്‍ തട്ടിപ്പിനായി ചിലര്‍ ശ്രമിച്ചു. അനര്‍ഹര്‍ക്ക് ധനം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുതാര്യമായാണ് ദുരിതാശ്വാസനിധി കൈകാര്യംചെയ്യുന്നത്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ ഓഡിറ്റിനും ഇത് വിധേയമാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍റെ ചില നിധി പോലെയല്ല ഇത്. 2016 ജൂണ്‍ മുതല്‍ ’21 മേയ് വരെ 6,82,569 അപേക്ഷകളില്‍ 918.95 കോടി രൂപ അനുവദിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി 4970.29 കോടി രൂപ ലഭിച്ചതില്‍ 4627.64 കോടി ചെലവാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച 1029.01 കോടിയില്‍ 1028.06 കോടി ചെലവഴിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ ജനുവരി 31 വരെ 2,46,522 അപേക്ഷകളില്‍ 462.62 കോടി അനുവദിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.