കൊച്ചി: അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന് (75) കണ്ണീരോടെ വിട നല്‍കി പ്രിയനാടും സിനിമാ ലോകവും ആരാധകരും. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെയും വസതിയിലെയും പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
സഹപ്രവര്‍ത്തകരും ബന്ധുക്കളും അടക്കമുള്ള വലിയനിര സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പൊലീസ് ഗാര്‍ഡ‍് ഓഫ് ഓണര്‍ നല്‍കി. അതുല്യ കാലാകാരനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്.
കൊച്ചിയിലെ ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ന് ആയിരുന്നു അന്ത്യം. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ താരത്തിന്ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്ന് വിലാപയാത്രയായാണ് ഇന്നസെന്‍റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചത്. മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു ഉള്‍പ്പടെയുള്ളര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോഴും വലിയ ജനാവലിയാണ് പ്രിയ നടന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
മുഖ്യമന്ത്രി ടൗണ്‍ ഹാളില്‍ എത്തി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചു. മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവര്‍ തുടക്കം മുതല്‍ തന്നെ സ്ഥലത്തുണ്ടായിരുന്നു. ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ ഇന്നലെ രാത്രിയോടെയാണ് ഷൂട്ടിങ് സ്ഥലത്ത് നിന്ന് എത്തിയത്.
1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി തൃശൂരിലെ ഇരിങ്ങാലക്കുടയിലായിരുന്നു ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തി. ബിസിനസ് രംഗത്തേക്ക് ഇറങ്ങി. പിന്നീട് മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു.
സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്ബനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുന്‍പേ, ഓര്‍മ്മയ്ക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.
അഞ്ചു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിനിടെ 500ല്‍ ഏറെ ചിത്രങ്ങളുടെ ഭാഗമായി. ഹാസ്യ റോളുകളില്‍ തിളങ്ങിയതിനൊപ്പം തന്നെ വില്ലനായും സ്വാഭാവ നടനായും ഇന്നസെന്റ് മലയാളികള്‍ക്കു മുന്‍പിലെത്തി. മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
2014 ല്‍ ഇരിങ്ങാലക്കുട എന്ന സ്വന്തം പ്രദേശത്തു നിന്ന് എം പിയായി പാര്‍ലമെന്റിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചു.
1980 ലാണ് ഇന്നസെന്റ് കാന്‍സറിന്റെ പിടിലാകുന്നത്, പിന്നിടിങ്ങോട് 2020 ല്‍ മാത്രമാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ട് അദ്ദേഹം സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.
അസുഖത്തോട് പൊരുതുമ്ബോളും തമാശ നിറഞ്ഞ സംസാരവും പൊട്ടിച്ചിരിയും ഇന്നസെന്റിനെ വ്യത്യസ്തനാക്കി. കാന്‍സര്‍ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്നസെന്റ് എഴുതിയ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടി.
ആലീസാണ് ഭാര്യ .1976 സെപ്തംബര്‍ 26 നായിരുന്നു ആലീസും ഇന്നസെന്റുമായുള്ള വിവാഹം. സോണറ്റ് എന്നു പേരായ മകനും ഇവര്‍ക്കുണ്ട്
കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണ കാരണം.