തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ(കെടിയു) വൈസ് ചാന്‍സലര്‍ ആയി ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ.സജി ഗോപിനാഥിനെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡോ. സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ അധിക ചുമതല നല്‍കിയാണ് സജി ഗോപിനാഥിനെ നിയമിക്കുന്നത്.
ഡോ.സജി ഗോപിനാഥ് ശനിയാഴ്ച ചുമതലയേറ്റെടുക്കും. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നാണ് ഡോ. സജി ഗോപിനാഥിനെ ഗവര്‍ണര്‍ തെരഞ്ഞെടുത്തത്.
സജി ഗോപിനാഥ് അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തിയാണ് ഗവർണർ ഉത്തരവിറക്കിയിരിക്കുന്നത്. കെടുയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സജിയും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവന്റെ ആദ്യത്തെ നിലപാട്. പുറത്താക്കാതിരിക്കാൻ മുൻപ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിക്കാണ് ഇപ്പോള്‍ ചുമതല നൽകിയിയിരിക്കുന്നത്.
സാങ്കേതിക സര്‍വകലാശാല വിസിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ധാക്കിയിരുന്നു. രാജശ്രീക്ക് പകരം താല്‍ക്കാലിക വിസിയായി നിയമിക്കാനായി സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്നംഗ പാനലിലെ ഒന്നാമത്തെ പേരുകാരനായിരുന്നു ഡോ. സജി ഗോപിനാഥ്.
എന്നാല്‍ അന്ന് സര്‍ക്കാര്‍ നല്കിയ ലിസ്റ്റ് തള്ളിയ ഗവര്‍ണര്‍, ഡോ. സിസാ തോമസിന് ചുമതല കൈമാറുകയായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ശീതസമരത്തിന്‍റെ ഭാഗമായായിരുന്നു അന്നത്തെ നീക്കം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വീണ്ടും സൗഹൃദത്തിലായതോടെ ഡോ. സജി ഗോപിനാഥിനെ തന്നെ വിസിയായി നിയമിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.