കൊച്ചി:ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.
ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന ഇ.ഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കപ്പെടുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എം. ശിവശങ്കറിന്റ ജാമ്യഹരജി ഹൈക്കോടതി തള്ളിയത്.
മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള ബന്ധവും ഭരണ കക്ഷിയിലുള്ള സ്വാധീനവും കോടതി പരാമര്‍ശിച്ചു. ഇത്തരം സ്വാധീനം ഉപയോഗിച്ച് ശിവശങ്കര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത കൂടുതലെന്നും കോടതി നിരീക്ഷിച്ചു. ഗുരുതര കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടും ശിവശങ്കറിന് വീണ്ടും പ്രധാന പദവിയില്‍ നിയമനം നല്‍കിയെന്നും സര്‍ക്കാരിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇതിനു കാരണമെന്നും കോടതി പറഞ്ഞു.
കേസില്‍ എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡിയുടെ സത്യവാങ്മൂലം നല്‍കിയിരുന്നു. ശിവശങ്കറുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കവേ ശക്തമായ വാദങ്ങള്‍ ഇ.ഡി ഉയര്‍ത്തുകയും ചെയ്തിരുന്നു. സ്വപ്നസുരേഷിന്റെ വാട്സ് ആപ്പ് ചാറ്റും സന്തോഷ് ഈപ്പന്റെ ബാങ്ക് ഇടപാടുകളുമുള്‍പ്പടെ കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളുമുണ്ടെന്നാണ് ഇ.ഡിയുടെ വാദം. തെളിവുകളുണ്ടായിട്ടും ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നുമാണ് ഇ.ഡിയുടെ പക്ഷം