ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിട്ടാല്‍ ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് സി.ബി.ഐ.
പി.എല്‍ ജേക്കബ് എന്നയാള്‍ നല്‍കിയ ഹരജിയില്‍ സി.ബി.ഐ കൊച്ചി യൂനിറ്റിലെ എസ്.പിയായ എ. ഷിയാസ് ആണ് നിലപാടറിയിച്ചത്.
രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ. ബാബു, ജോസ് കെ. മാണി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. തുടര്‍ന്ന് സി.ബി.ഐ നിലപാട് സുപ്രീംകോടതി തേടുകയായിരുന്നു.
2014ല്‍ ബിജു രമേശ് നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹരജി നല്‍കിയിരുന്നത്. കെ.എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്നാണ് ആരോപണമെന്നും സി.ബി.ഐ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
ഇതേ സമയം ബാർ കോഴക്കേസ് അന്വേഷിക്കാൻ സിബിഐ തയ്യറായെന്നതിനെ സ്വാഗതം ചെയ്ത് ബാറുടമ ബിജു രമേശ്. എന്താണ് യാഥാർഥ്യമെന്നത് ജനം അറിയട്ടെയെന്നും ബിജു രമേശ് പറഞ്ഞു. വിജിലൻസ് അന്വേഷണം പ്രഹസനമായിരുന്നു. ശക്തരായ ഉദ്യോഗസ്ഥരെ പലരേയും മാറ്റി. കൂട്ടിലടച്ച തത്തയാണെങ്കിലും സത്യം പുറത്തുവരികയാണെങ്കിൽ എന്തിന് ഭയക്കണം. ആ കേസിന് ശേഷം ബജറ്റ് കച്ചവടം നടന്നിട്ടില്ലെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു. ‘സിബിഐ അന്വേഷിക്കട്ടെ.യാഥാർത്ഥ്യം എല്ലാവരും അറിയണം.ആരെയും ബലിയാടാക്കാനൊന്നും താൽപര്യം ഇല്ല. മരണം വരെ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കും. കൂടെ നിന്ന പല ബാർ ഉടമകളും പിന്നീട് പിന്മാറി. വിജിലൻസ് ആണ് ഇപ്പോൾ കൂട്ടിലടച്ച തത്ത. ബാർകോഴ കേസ് സെറ്റിലായത് കേരള കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായി. കേസ് നടക്കുമ്പോൾ മാണി ഇടത് മുന്നണിയിൽ പോകും എന്നത് തങ്ങൾക്ക് അറിയില്ലായിരുന്നു”. ബിജു രമേശ് പറഞ്ഞു
സുപ്രീംകോടതിയില്‍ സി.ബി.ഐ നിലപാടറിയിച്ചത് പതിറ്റാണ്ട് മുമ്ബ് അവസാനിച്ച വിഷയത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയന്‍ കെ.എം മാണിക്കെതിരായ അന്വേഷണം തടയാന്‍ ഇടപെട്ടെന്ന ആരോപണം ഉണ്ടെന്നാണ് സി.ബി.ഐ അറിയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു എം.വി ഗോവിന്ദന്‍റെ പ്രതികരണം.