തിരുവനന്തനപുരം: തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപ്പിടുത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്
തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ അപകടത്തില്‍ മരിച്ചു. ചാക്ക യൂണിറ്റിലെ ഫയര്‍മാൻ ജെ.എസ്.രഞ്ജിത്താണ് മരിച്ചത്. തീ അണച്ചുകൊണ്ടിരിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് ദാരുണാന്ത്യം സംഭവിച്ചത്.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തില്‍ പുലര്‍ച്ചെ 1.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ച കെട്ടിടത്തില്‍ വലിയ പൊട്ടിത്തെറിയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. അപകട സമയത്ത് നൈറ്റ് സെക്യുരിറ്റി ജീവനക്കാര്‍ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നുള്ളു.
ജില്ലയിലെ മുഴുവൻ ഫയര്‍ഫോഴ്സ് യൂണിറ്റും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. വലിയ തോതില്‍ പുക ഉയരുന്നതിനാല്‍ തന്നെ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ക്ക് ചെറിയ തോതിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സ്ഥിതിയുണ്ട്. ബ്ലീച്ചിങ് പൌഡര്‍ സൂക്ഷിച്ച കെട്ടിടത്തിനാണ് തീ പിടിച്ചതെന്നാണ് സൂചന. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. നിലവില്‍ ജെ സി ബി ഉപയോഗിച്ച് കെട്ടിത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇനിയും ഏതെങ്കിലും തരത്തിലുള്ള പൊട്ടിത്തെറികള്‍ ഉണ്ടാവാതാരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പതിനഞ്ച് യൂണിറ്റോളം ഫയര്‍ഫോഴ്സുകള്‍ ഇപ്പോഴും പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഏതാനും യൂണിറ്റ് മാത്രമാണ് തിരിച്ച് പോയത്. സെക്യുരിറ്റി ജീവനക്കാരന്‍ വിവരം അറിയിച്ചതിന് തൊട്ടുപിന്നാലെ തന്നെ സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സ് വലിയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരുന്നത്.
ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന പ്രദേശത്താണ് തീപിടുത്തം ഉണ്ടായത് എന്നതിനാല്‍ തന്നെ അവിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം ഫയര്‍ ഫോഴ്സിന്റെ ഭാഗത്ത് നിന്നും കൃത്യമായി ഉണ്ടായി.