തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ച് അക്രമിയുടെ കുത്തേറ്റ ഹൗസ് സര്‍ജൻ ഡോ. വന്ദന ദാസിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിക്കാൻ വൈകിയെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശര്‍മ.
ആക്രമണം നടന്നയുടൻ ഡോ.വന്ദനയ്ക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ല. മണിക്കൂറുകള്‍ എടുത്താണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വന്ദനയ്ക്കെതിരെയുള്ള ആക്രമണം ചെറുക്കാൻ പോലീസിന് കഴിഞ്ഞില്ല. 60 വയസ് പ്രായമായ ഒരാളെ സെക്യൂരിറ്റിയായി നിയമിക്കുന്നത് എന്തിനാണെന്നും രേഖ ശര്‍മ്മ ചോദിച്ചു.
വന്ദനയുടെ കാര്യത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും വീഴ്ചകള്‍ കാണുന്നുണ്ട്. വന്ദന കേസിലെ പ്രതിയെ ഹാജരാക്കുന്ന സമയത്ത് ഉള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ശാരീരിക ക്ഷമതയില്ലാത്തവരായിരുന്നു. വന്ദനയുടെ കുടുംബത്തിന് പൊലീസ് അന്വേഷണത്തില്‍ ആശങ്കയുണ്ട്. വന്ദനയുടെ മാതാപിതാകള്‍ക്ക് പരാതിയുണ്ടെന്നും രേഖ ശര്‍മ്മ പറഞ്ഞു.
വന്ദനയുടെ മരണത്തില്‍ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതായി വനിതാകമ്മീഷൻ അധ്യക്ഷ പറഞ്ഞു. വന്ദനയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്നത് തെറ്റായ വാര്‍ത്തയാണ്. വന്ദന കേസ് അന്വേഷണം സംബന്ധിച്ച് ഡിജിപിയുമായി കൂടികാഴ്ച്ച നടത്തുമെന്നും രേഖ ശര്‍മ്മ പറഞ്ഞു.
വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് രേഖ ശര്‍മ്മ കുറ്റപ്പെടുത്തി. പരുക്കേറ്റ അക്രമിയെ നാലു പേര്‍ക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ല. വന്ദന രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചിട്ടും ആരും സഹായിച്ചില്ല. ആക്രമിക്കപ്പെട്ട ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നല്‍കിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നല്‍കാതെ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവര്‍ ചോദിച്ചു.
ഡോ.വന്ദനയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ രേഖ ശര്‍മ സന്ദര്‍ശനം നടത്തിയിരുന്നു.