കോട്ടയം : പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് മരിച്ചു.
വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്രതി കങ്ങഴ പത്തനാട് സ്വദേശിയായ 32കാരൻ ഷിനോ മാത്യു ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കൊല്ലപ്പെട്ട പരാതിക്കാരിയുടെ ഭര്‍ത്താവാണ് പ്രതിയായ ഷിനോ മാത്യു. കൊലപാതക ശേഷം ഇയളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് മരണം.
മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.
മണര്‍കാട് മാലം തുരുത്തിപ്പടി സ്വദേശിനിയായ 26കാരിയെയാണ് ഭര്‍ത്താവ് വെട്ടിക്കൊന്നത്. മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.
ഭര്‍ത്താവ് മറ്റ് പലരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ യുവാവടക്കം ഏഴുപേരെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് പങ്കാളി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ഇയാള്‍ മാസങ്ങള്‍ക്കുമുമ്ബാണ് ജാമ്യത്തിലിറങ്ങിയത്. കേസിനെത്തുടര്‍ന്ന് ഭര്‍ത്താവുമായി അകന്ന യുവതി സ്വന്തംവീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ജാമ്യത്തിലിറങ്ങിയത് പിന്നാലെ യുവതിയുമായി വീണ്ടും അടുത്ത ഇയാള്‍ ഇവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയിരുന്നു. ഇതിനുശേഷവും ഇയാള്‍ ഇവരെ പങ്കാളി കൈമാറ്റത്തിന് നിര്‍ബന്ധിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ ഇവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിന്‍റെ വൈരാഗ്യത്തിലാണ് യുവതിയെ കൊന്നത്.
സംഭവസമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കളും സഹോദരനും ജോലിക്കുപോയിരുന്നു. കുട്ടികള്‍ വീടിനുപുറത്ത് കളിക്കുകയായിരുന്നു. മകളെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് പിതാവ് പൊലീസിന് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് തിരഞ്ഞത്. പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെ വിഷം കഴിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.