തിരുവനന്തപുരം: തിരികെയെത്തുന്ന പ്രവാസികളുടെ നിലനില്‍പ്പിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ അനിവാര്യമെന്ന് ‘തിരികെയെത്തിയ പ്രവാസികള്‍’ എന്ന വിഷയത്തില്‍ മൂന്നാം ലോക കേരളസഭയുടെ ഭാഗമായി നടന്ന മേഖലാ സമ്മേളനത്തില്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. പ്രവാസികളില്‍ നിന്നും 82 മില്യണ്‍ ഡോളര്‍ തുക കേരളത്തിലെത്തിയെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഗുണം പ്രവാസികള്‍ക്ക് ലഭിച്ചിട്ടില്ല. കേരള പ്രവാസി ക്ഷേമനിധിയില്‍ തൊഴിലുടമകള്‍ ഉള്‍പ്പെട്ടിട്ടില്ല. ആ വിഹിതം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കണം. ‘സാന്ത്വനം’ പദ്ധതി വഴി ഒറ്റത്തവണയേ ധനസഹായം ലഭിക്കൂ എന്ന നിബന്ധന എടുത്തുകളയണം. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കണം. പ്രവാസി ഗ്രാമസഭ വിളിച്ചു ചേര്‍ക്കാം.
കോവിഡ് കാരണം മടങ്ങിയെത്തിയവര്‍ക്കുള്ള ‘പ്രവാസിഭദ്രത’ വായ്പ എല്ലാ പ്രവാസികള്‍ക്കും ലഭ്യമാക്കണം. പ്രവാസി വായ്പ 60 വയസ്സു കഴിഞ്ഞവര്‍ക്കും നല്‍കണം. പ്രവാസി ക്ഷേമ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രവാസികാര്യ വകുപ്പു വഴി നടപ്പാക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ തൊഴിലവസരം ഒരുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും തുക നീക്കിവെച്ച് ആ പ്രദേശത്തില്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ വഴിയൊരുക്കണമെന്നും ആവശ്യമുയര്‍ന്നു.
ഷിപ്പിങ്, കാര്‍ഗോ മുതലായ മേഖലകളില്‍ പ്രവാസി വിഭവശേഷി ഉപയോഗപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ലേബര്‍ ബാങ്ക് ഉണ്ടാക്കണം. ത്രിതല പഞ്ചായത്തുകളില്‍ പ്രവാസികള്‍ക്കായി സ്റ്റാന്‍ഡിങ് കമ്മിറ്റി വേണം. പാസ്‌പോര്‍ട്ട് ഫീസിനത്തില്‍ നല്‍കുന്ന തുകയില്‍ നിന്നും ഇന്‍സെന്റീവ് നല്‍കാന്‍ വഴിയൊരുക്കാം. പ്രവാസികളുടെ രക്ഷിതാക്കളില്‍ ഒറ്റയ്ക്കു താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശ രാജ്യങ്ങളിലേതു പോലെ ‘കെയര്‍ എക്കണോമി’ സംവിധാനം നടപ്പാക്കണം.
സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവാസി ഫെഡ് രൂപീകരിച്ച് വിവിധ പ്രൊജക്ടുകളില്‍ നിക്ഷേപകരെ കണ്ടെത്തി സിയാല്‍ മാതൃകയില്‍ നിക്ഷേപം സമാഹരിക്കണം. വ്യവസായ വകുപ്പുമായി ചേര്‍ന്ന് സൂക്ഷ്മ ചെറുകിട സംരഭ രീതിയില്‍ സംയുക്തമായ സംവിധാനം ഉണ്ടാകണം.
വിദേശത്ത് ജോലിക്കു പോകുന്നവരുടെ കണക്ക് ഫിലിപ്പൈന്‍സ് മാതൃകയില്‍ വിസ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സൂക്ഷിക്കണം. പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് നല്‍കണം. പ്രവാസി പുനരധിവാസ ബോര്‍ഡ് രൂപീകരിക്കണമെന്നും കേരള പി എസ് സി ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മന്ത്രിമാരായ വി.ശിവന്‍കുട്ടി, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.