തിരുവനന്തപുരം: അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ പണം പിരിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് സതീശൻ വിമര്‍ശിച്ചു.
പ്രവാസികളെ മുഴുവൻ പണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്ന പരിപാടിയാണ് ഇത്. ഒരു ലക്ഷം ഡോളര്‍ കൊടുക്കാൻ കഴിയുന്നവര്‍ മാത്രം തനിക്കൊപ്പം ഇരുന്നാല്‍ മതിയെന്നാണ് നിലപാട്. പണമുള്ളവരെ മാത്രം വിളിച്ച് അടുത്തിരുത്തുന്ന പരിപാടി കേരളത്തിന് ചേര്‍ന്നതല്ല.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് മനസിലാക്കികൊടുക്കുന്ന പരിപാടിയാണിതെന്നും സതീശൻ വിമര്‍ശിച്ചു. ഈ അനധികൃത പിരിവിന് ആരാണ് അനുമതി കൊടുത്തതെന്ന് സതീശൻ ചോദിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി അനധികൃത പിരിവ് ഏര്‍പ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സമ്ബന്നര്‍ മാത്രം കൂടെയിരിക്കാൻ വരുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്നും സതീശൻ പറഞ്ഞു.
ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിനായി സംഘാടക സമിതി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്. ഗോള്‍ഡിന് ഒരുലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ), സില്‍വറിന് 50,000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ), ബ്രോണ്‍സിന് 25,000 ഡോളര്‍ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നല്‍കേണ്ട തുക.
വലിയ തുക സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നവര്‍ക്ക് സമ്മേളന വേദിയില്‍ അംഗീകാരവും വിഐപികള്‍ക്ക് ഒപ്പം ഡിന്നര്‍ തുടങ്ങിയ വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്. ലോക കേരള സഭ സര്‍ക്കാര്‍ സംരംഭമായിരിക്കെ സംഘാടക സമിതിയുടെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ വൻ വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെ സംഘാടക സമിതികളാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തി പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നു നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാൻ പി.ശ്രീരാമകൃഷ്ണൻ. യുഎസിലെ നോര്‍ക്ക സമ്മേളനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം എടുക്കുന്നില്ലെന്നു പി.ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാൻ പണം നല്‍കേണ്ടതില്ല. രജിസ്‌ട്രേഷൻ സൗജന്യമാണ്. സംഘാടക സമിതി പിരിക്കുന്ന പണവും ഓഡിറ്റ് ചെയ്യപ്പെടും. ലോക കേരള സഭയെ വക്രീകരിച്ച് ദുര്‍ബലമാക്കാനാണ് ശ്രമം.ശ്രീരാമകൃഷ്ണൻ പറഞ്ഞു.